ഡൽഹി : നാവികസേനയുടെ 2 പതിറ്റാണ്ടിലേറെയായുള്ള സ്വപ്നത്തിനു സാക്ഷാത്കാരമായി 43,000 കോടി രൂപ മുതൽ മുടക്കിൽ 6 ഡീസൽ അന്തർവാഹിനികൾ തദ്ദേശീയമായി നിർമ്മിക്കാനുള്ള പദ്ധതിക്കു കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ(ഡിഎസി) അംഗീകാരം നൽകി. പ്രൊജക്ട് 75 ഇന്ത്യ(പി75ഐ) എന്ന പേരിൽ 2007 നവംബറിലാണു അന്തർവാഹിനികൾ നിർമിക്കാനുള്ള ആദ്യ ശുപാർശ കേന്ദ്രത്തിനു സമർപ്പിച്ചത്. പല കാരണങ്ങളാലും പദ്ധതി വൈകിയങ്കിലും, ചൈന ഇന്ത്യൻ മഹാസമുദ്രത്തിൽ സജീവമായിത്തുടങ്ങിയതോടെ ഇന്ത്യൻ പ്രതിരോധവിഭാഗത്തിനു കൂടുതൽ കാത്തിരിക്കാനാവില്ലെന്നായി.
വിദേശ കമ്പനികളുടെ സഹായത്തോടെ ഇന്ത്യയിലാണു പദ്ധതി പൂർത്തിയാക്കുകയെന്നതാണ് പ്രധാന സവിശേഷത. അത്യാധുനിക സെൻസറുകൾ, ആയുധങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്ന പുതിയ അന്തർവാഹിനികളിൽ അതിനൂതന എയർ ഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ(എഐപി) സംവിധാനമാകും ഉപയോഗിക്കുക. ഇവയെല്ലാം ഇന്ത്യയിൽ തന്നെയാകും നിർമിക്കുക. നയതന്ത്ര പങ്കാളിത്ത മാതൃകയുടെ കീഴിൽ അംഗീകാരം ലഭിക്കുന്ന ആദ്യ പദ്ധതിക്കു ‘മെയ്ക്ക് ഇൻ ഇന്ത്യ’യുടെ കീഴിലെ ഏറ്റവും വലിയ സംരംഭവുമായി മാറും.
മുംബൈ മസഗാവ് ഡോക്സ്– എൽആൻഡ്‌ടി സംയുക്ത സംരംഭത്തിനു നിർമാണ കരാർ കൈമാറിയിട്ടുണ്ട്. ഇവരുമായി കൈകോർക്കുന്ന വിദേശ കമ്പനിയുടെ കാര്യത്തിലും ഉടൻ തീരുമാനമാകും. റൊസൊബൊറോൺ എക്സ്പോർട്ട്(റഷ്യ), ദെയ്‌വു(ദക്ഷിണ കൊറിയ), നവനീറ്റ(സ്പെയിൻ), നേവൽ ഗ്രൂപ്പ്(ഫ്രാൻസ്), തിസൻക്രുപ്പ് മറൈൻ സിസ്റ്റംസ്(ജർമ്മനി) എന്നീ വിദേശകപ്പൽ ശാലകളുടെ ചുരുക്കപ്പട്ടിക ഇതിനു വേണ്ടി തയാറാക്കി കഴിഞ്ഞു.
ഇക്കൂട്ടത്തിലുള്ള നേവൽ ഗ്രൂപ്പ്–ഡിസിഎൻഎസുമായി ചേർന്നാണ് ഇന്ത്യ 6 സ്കോർപീൻ ക്ലാസ് അന്തർവാഹിനികൾ നിർമിക്കുന്നത്. ഇതിൽ ഐഎൻഎസ് കരഞ്ച്, ഐഎൻഎസ് കൽവരി, ഐഎൻഎസ് ഖണ്ഡേരി എന്നിവ സേനയുടെ ഭാഗമായിക്കഴിഞ്ഞു. നാലും അഞ്ചും അന്തർവാഹിനികളായ വേല, വാഗിർ എന്നിവ കടൽ പരീക്ഷണ ഘട്ടത്തിലാണ്. ഈ ക്ലാസിലെ അവസാനത്തേതായ വഗ്ഷീർ നിർമാണത്തിന്റെ അവസാന ഘട്ടത്തിലും.
ഫലത്തിൽ നിലവിൽ കാര്യമായ അന്തർവാഹിനി നിർമാണ പദ്ധതികളൊന്നും രാജ്യത്തില്ലെന്നതിനാലാണ് പുതിയ പദ്ധതിക്കു വേഗത്തിൽ അനുമതി നൽകാനുള്ള മറ്റൊരു കാരണം. നിർമാണം വേഗത്തിൽ ആരംഭിക്കാനാകും. എന്നാൽ പുതിയ പദ്ധതി പൂർത്തിയാകാൻ 10 വർഷത്തിലേറെ കാത്തിരിക്കേണ്ടി വരുമെന്ന വെല്ലുവിളിയുമുണ്ട്. സ്കോർപീൻ ക്ലാസിനെക്കാൾ 50 മടങ്ങ് വലുതായിരിക്കും പുതിയ അന്തർവാഹിനികളെന്നാണു നാവികസേന നൽകുന്ന വിവരം. കുറഞ്ഞതു 18 ടോർപീഡോകളും 12 ക്രൂസ് മിസൈലുകളും വഹിക്കാനുള്ള ശേഷിയുമുണ്ടാകും. 2019ൽ 6 ന്യൂക്ലിയർ അന്തർവാഹിനികൾ നിർമിക്കാനുള്ള 90,000 കോടി രൂപയുടെ പദ്ധതിക്കു കേന്ദ്ര കാബിനറ്റ് കമ്മിറ്റി അംഗീകാരം നൽകിയിരുന്നെങ്കിലും ഇതും പൂർത്തിയാകാൻ വർഷങ്ങൾ കാത്തിരിക്കേണ്ടി വരുമെന്നാണു വിവരം.
റഷ്യയിൽ നിന്നു വായ്പയായി വാങ്ങിയ ആണവ അന്തർവാഹിനി ഐഎൻഎസ് ചക്ര കഴിഞ്ഞ ദിവസമാണു സ്വന്തം ബേസിലേക്കു മടങ്ങിയത്. 2012 ഏപ്രിൽ 4നു 10 വർഷത്തെ കരാറിലാണ് ഇന്ത്യ റഷ്യയിൽ അന്തർവാഹിനി സ്വന്തമാക്കുന്നത്. അക്കൂല–2 ക്ലാസ് ഇനത്തിൽപ്പെട്ട അന്തർവാഹിനിയുടെ ഇടപാട് 2 ബില്യൻ ഡോളറിന്റേതായിരുന്നു. കരാർ കാലാവധി തീരാൻ 10 മാസം ബാക്കി നിൽക്കെയായിരുന്നു ചക്രയുടെ മടക്കം. കാലപ്പഴക്കം ചെന്ന പവർ പ്ലാന്റിന്റെ പ്രശ്നങ്ങളും അറ്റകുറ്റപ്പണികളും കാരണമാണു ചക്രയെ നേരത്തെ തിരികെ നൽകിയതെന്നാണു വിവരം.
1988ലാണ് ഇന്ത്യ റഷ്യയിൽ നിന്ന് ആദ്യമായി ന്യൂക്ലിയർ അന്തർവാഹിനി വാടകയ്ക്കു സ്വന്തമാക്കുന്നത്. ആദ്യത്തേതിന്റെ കരാർ കഴിഞ്ഞതിനു പിന്നാലെ അടുത്തതും സ്വന്തമാക്കി. അക്കൂല ക്ലാസിലെ പരിഷ്കരിച്ച ന്യൂക്ലിയർ അന്തർവാഹിനി വായ്പയായി സ്വന്തമാക്കാൻ 2019ൽ 3 ബില്യൻ ഡോളറിന്റെ കരാർ ഇരു രാജ്യങ്ങളും തമ്മിലായിട്ടുണ്ട്. ആണവ അന്തർവാഹിനിയിൽ നാവികർക്കു പരിശീലനം നൽകാൻ മാത്രമാണു ഇത്തരം വായ്പാ അന്തർവാഹിനികളെ ഇന്ത്യ പ്രധാനമായും ഉപയോഗിക്കുന്നത്.
നാവികക്കരുത്തിൽ ഇന്ത്യയെ മറികടക്കാൻ ചൈന ശ്രമം തുടങ്ങിയിട്ടു നാളുകളായി. അന്തർവാഹിനികളും യുദ്ധക്കപ്പലുകളും സേനാകേന്ദ്രങ്ങളുമെല്ലാം അവർ വർധിപ്പിക്കുന്നു. 8–10 വർഷത്തിനുള്ളിൽ യുദ്ധക്കപ്പലുകളും അന്തർവാഹിനികളും 500-ലധികമാക്കാനാണ് അണിയറയിൽ ശ്രമം.
7516 കിലോമീറ്റർ കടൽത്തീരമുള്ള ഇന്ത്യക്ക് ആവശ്യമുള്ളതിന്റെ പകുതി പോലും നിലവിൽ സേനാകരുത്തില്ലെന്നതാണ് വാസ്തവം. 1999ൽ കാർഗിൽ യുദ്ധത്തിനു പിന്നാലെ ക്യാബിനറ്റ് കമ്മിറ്റി സമർപ്പിച്ച പദ്ധതി രൂപരേഖ അനുസരിച്ച് 30 വർഷത്തിനുള്ളിൽ ഇന്ത്യയ്ക്ക് ആവശ്യമായിരുന്നതു 24 സബ്മറൈനുകളാണ്. 2012നുള്ളിൽ 12 ഡീസൽ സബ്മറൈനുകളും 2030നുള്ളിൽ മറ്റൊരു 12 സബ്മറൈനും കൂടി സേനയുടെ ഭാഗമാക്കാനായിരുന്നു പദ്ധതികൾ. പ്രൊജക്ട് 75ഐ രൂപീകരിച്ചതും ഇതിന്റെ ഭാഗമായി തന്നെ. എന്നാൽ പല കാരണങ്ങളാലും പദ്ധതികൾ വൈകി.
ചൈനയ്ക്കു നിലവിൽ 65 സബ്മറൈനുകൾ ആണ് ഉള്ളത്. എന്നാൽ ഇന്ത്യയ്ക്ക് ഇപ്പോഴുള്ളതു 15 അറ്റാക്ക് സബ്മറൈനുകൾ. ഇതെല്ലാം ഡീസൽ–ഇലക്ട്രിക്കലാണ്. അതേസമയം ഇവയെല്ലാം ഒരുമിച്ച് പോരാട്ടത്തിന് ഇറങ്ങാനാവില്ല. ഇപ്പോൾ അടിയന്തര സാഹചര്യമുണ്ടായാൽ ഉപയോഗിക്കാൻ സാധിക്കുന്നത് 8 എണ്ണം മാത്രം. ബാക്കിയുള്ളതു അറ്റകുറ്റപ്പണികളിലായിരിക്കും.
Discussion about this post