ഗാസാ സിറ്റി: ഗാസയിൽ നിന്ന് തെക്കൻ ഇസ്രയേലിലേക്ക് ബലൂണ്‍ ബോംബ് (അഗ്‌നി പടര്‍ത്തും ബലൂണുകള്‍) പ്രയോഗിച്ച് വീണ്ടും പ്രകോപനവുമായി ഹമാസ്. ഇതിനു മറുപടിയായാണ് തൊട്ടുപിന്നാലെ ഇസ്രായേൽ വ്യോമാക്രമണം നടത്തിയത്.
ഗാസയിൽ നിന്നുവന്ന ബലൂണുകൾ തെക്കൻ ഇസ്രയേലിലെ ഇരുപതോളം ഇടത്ത് തീപ്പിടിത്തത്തിന് കാരണമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതിനുപിന്നാലെയാണ് ഇസ്രയേലിന്റെ തിരിച്ചടി.
തെക്കൻ ഗാസ നഗരമായ ഖാൻ യൂനസ് മേഖലയിൽ ബുധനാഴ്ച പുലർച്ചെയാണ് അക്രമണമുണ്ടായത്. ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചായിരുന്നു വ്യോമാക്രമണമെന്നും, ഏതു പ്രതിസന്ധിയും നേരിടാൻ സൈന്യം സജ്ജമാണെന്നും ഇസ്രയേൽ സേന വ്യക്തമാക്കി.
11 ദിവസം നീണ്ട ആക്രമണം അവസാനിപ്പിച്ച് മേയ് 21ന് വെടിനിർത്തൽ നിലവിൽ വന്ന ശേഷം ഇരുപക്ഷവും തമ്മിലുള്ള ആദ്യ സംഘർഷമാണിത്. 11 ദിവസത്തോളം നീണ്ടുനിന്ന അക്രമണത്തിൽ പാലസ്തീനിൽ 260 പേരും ഇസ്രയേലിൽ 13 പേരും കൊല്ലപ്പെട്ടിരുന്നു. നിരവധി കെട്ടിടങ്ങളും തകർന്നിരുന്നു.
ഇസ്രയേലിൽ 12 വർഷത്തെ നെതന്യാഹു ഭരണത്തിന് ശേഷം പുതിയ സഖ്യ സർക്കാർ അധികാരം ഏറ്റെടുത്തതിന് പിന്നാലെ ഗാസയ്ക്ക് നേരെയുള്ള ആദ്യ ആക്രമണമാണിത്.
Discussion about this post