ഡല്‍ഹി : കോവിഡ് വാക്‌സിനേഷന്‍ ദൗത്യത്തില്‍ ആകെ നല്‍കിയ ഡോസുകളുടെ എണ്ണത്തില്‍ യുഎസിനെ മറികടന്ന് ഇന്ത്യയ്ക്കു മറ്റൊരു നേട്ടം കൂടി. രാജ്യത്ത് ഇതുവരെ 32.36 കോടി വാക്‌സീന്‍ ഡോസാണ് നല്‍കിയപ്പോൾ, അമേരിക്കയില്‍ നല്‍കിയത് 32.33 കോടി ഡോസ്.
എന്നാല്‍ ഇന്ത്യയില്‍ പ്രായപൂര്‍ത്തിയായവരില്‍ 5.6 ശതമാനത്തിനു മാത്രമാണ് ഇതുവരെ രണ്ട് ഡോസും നല്‍കിയത്. അമേരിക്കയില്‍ 40 ശതമാനത്തോളം പേര്‍ക്കു രണ്ട് ഡോസും ലഭിച്ചു കഴിഞ്ഞുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലാവര്‍ക്കും വാക്‌സീന്‍ സൗജന്യമായി എത്രയും വേഗം നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ പുതിയ വാക്‌സിൻ നയം നടപ്പാക്കിയ ശേഷം ഒരാഴ്ചയ്ക്കുള്ളില്‍ 3.91 കോടി ഡോസ് വാക്‌സീനാണു നല്‍കിയത്. കാനഡ, മലേഷ്യ, സൗദി തുടങ്ങിയ രാജ്യങ്ങളിലെ ജനസംഖ്യയേക്കാള്‍ അധികമാണിതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്‌സീന്‍ നല്‍കാനായി ഈ വര്‍ഷം അവസാനത്തോടെ 188 കോടി ഡോസ് വാക്‌സീന്‍ ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. 51.6 കോടി ഡോസ് ജൂലൈ 31നകം ലഭ്യമാക്കും.
കഴിഞ്ഞ 24 മണിക്കൂറിനിടെ 46,148 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 58,578 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളവരുടെ എണ്ണം 5,72,994 ആയി കുറഞ്ഞു. ചികിത്സയിലുള്ളത് ആകെ രോഗബാധിതരുടെ 1.89 ശതമാനം മാത്രമാണ്. ഇതുവരെ 2,93,09,607 പേര്‍ രോഗമുക്തരായി. തുടര്‍ച്ചയായ 46-ാം ദിവസവും പ്രതിദിന രോഗമുക്തരുടെ എണ്ണം പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതലാണെന്നതും ആശ്വാസമാണ്.
രോഗമുക്തി നിരക്ക് 96.8% ആയി വര്‍ധിച്ചു. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് (ടിപിആർ) 2.94% ആണ്. തുടര്‍ച്ചയായ 21-ാം ദിവസമാണ് ടിപിആർ 5 ശതമാനത്തില്‍ താഴെയാകുന്നത്.
Discussion about this post