കോഴിക്കോട്: കാല്‍പ്പന്തുകളിയെ നെഞ്ചിടിപ്പാക്കിയ കോഴിക്കോടിന്റെ മണ്ണില്‍ നിന്ന് ഇന്ത്യന്‍ ടീമിലേക്ക് വളര്‍ന്ന മറ്റൊരു ഫുട്ബാള്‍ താരം കൂടി കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. 1970 കളില്‍ രാജ്യം കണ്ട മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായിരുന്ന എം.പ്രസന്നന്‍ അന്തരിച്ചു. വ്യാഴാഴ്ച്ച പുലര്‍ച്ചെ മുംബൈയിൽ വച്ചായിരുന്നു അന്ത്യം. അതി മനോഹരമായി മിഡ്ഫീല്‍ഡില്‍ കളി നിയന്ത്രിച്ചിരുന്ന പ്രസന്നന്‍ അക്കാലത്തെ ആരാധകരുടെ മനം നിറച്ച താരമാണ്. താടിയും മുടിയും തലയില്‍ കറുത്ത ബാന്‍ഡും അണിഞ്ഞ് മധ്യനിരയിലെ ‘പ്രസന്ന ഭാവം’ പ്രമുഖ ടൂര്‍ണമെന്‍റുകളില്‍ ശ്രദ്ധ നേടി.
1973 ലെ മെര്‍ദേക്ക കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സാക്ഷാല്‍ ഇന്ദര്‍സിഗ് ക്യാപ്റ്റനും ഡി. നടരാജ് വൈസ് ക്യാപ്റ്റനുമായുള്ള ടീമിലാണ് പ്രസന്നന്‍ കളിച്ചത്. കോഴിക്കോട്ടുകാര്‍ തന്നെയായ ഇ.എന്‍ സുധീറും കെ.പി സേതുമാധവനും അന്ന് ടീമിലുണ്ടായിരുന്നു. പഴയ പടക്കുതിര ചാത്തുണ്ണിയും. രാജ്യത്തിനായി കളിച്ച പ്രസന്നന്‍ പന്ത് തട്ടി തുടങ്ങിയത് സെന്റ്. ജോസഫ്സ് സ്കൂളില്‍ പഠിക്കുമ്ബോഴാണ്. 1963ല്‍ ജില്ല സ്കൂള്‍ ടീമിന്റെ ക്യാപ്റ്റനായി. എക്സലന്റ് സ്പോര്‍ട്സ് ക്ലബ്, യംഗ് ജംസ്, യംഗ് ചാലഞ്ചേഴ്സ് തുടങ്ങിയ അന്നത്തെ കോഴിക്കോടന്‍ ടീമുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു പ്രസന്നന്.
പിന്നീട് കേരള ജൂനിയര്‍ ടീമിലും സീനിയര്‍ ടീമിലും കളിച്ചു. പ്രസന്നന്റെ കളി മികവ് കണ്ട ഗോവന്‍ ക്ലബ് ഡെംപോ 1970 ല്‍ ഈ താരത്തെ തേടിയെത്തി. പ്രധാന ടൂര്‍ണമെന്‍റുകളില്‍ ഡെംപോ നിരയില്‍ തിളങ്ങിയതോടെ ദേശീയ ടീമിലേക്ക് ക്ഷണമെത്തി. കൊല്‍ക്കത്തയില്‍ വമ്പൻ ക്ലബുകള്‍ പിന്നാലെ നടന്നെങ്കിലും പ്രസന്നന്‍ പിന്നീട് ചേക്കേറിയത് അന്നത്തെ ബോംബെയിലെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ടീമിലായിരുന്നു. നാഗ്ജി, റോവേഴ്‌സ് കപ്പ്, ചാക്കോള, ശ്രീനാരായണ, ഗോള്‍ഡ് കപ്പ് തുടങ്ങിയ ദേശീയ ടൂര്‍ണമെന്റുകളിൽ ബാങ്ക് ടീമിനെ നയിച്ചു. ഇതിനിടയില്‍ ഗോവക്കും മഹാരാഷ്ട്രക്കും വേണ്ടി സന്തോഷ് ട്രോഫി കളിച്ചു. ജോലി തേടി മുംബൈയിലെത്തുന്ന മലയാളി താരങ്ങള്‍ക്ക് പ്രസന്നന്‍ എന്നും വഴികാട്ടിയായിരുന്നു.
നിരവധി പേര്‍ക്ക് ജോലി വാങ്ങി കൊടുത്തു. ബാഗ്ലൂര്‍ എന്‍.ഐ.എസില്‍ നിന്ന് പരിശീലനത്തില്‍ ഡിപ്ലോമ നേടിയ ശേഷം മഹാരാഷ്ട്ര സന്തോഷ് ട്രോഫി ടീമിന്റെ കോച്ചായും പ്രസന്നനുണ്ടായിരുന്നു. ആ വര്‍ഷം മഹാരാഷ്ട്ര റണ്ണേഴ്സപ്പായി. ജന്മനാടിനോട് ഏറെ ഇഷ്ടമുണ്ടായിരുന്ന അദ്ദേഹം രണ്ട് വര്‍ഷം കോഴിക്കോട്ടേക്ക് സ്ഥലംമാറ്റം ചോദിച്ച് വാങ്ങിയിരുന്നു. പിന്നീട് സ്വയം വിരമിച്ച് ന്യൂ മുംബെയിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. കളിക്കളത്തിനകത്ത് എതിരാളികളെ വിറപ്പിക്കുന്ന പ്രസന്നന്‍ എക്കാലത്തും ഹൃദ്യമായ പെരുമാറ്റമായിരുന്നെന്ന് മുന്‍ ഇന്റർനാഷണൽ താരം പ്രേംനാഥ് ഫിലിപ്പ് ഓര്‍മിക്കുന്നു . മിഡ്ഫീല്‍ഡില്‍ അക്ഷരാര്‍ഥത്തില്‍ നിറഞ്ഞു കളിക്കാന്‍ പ്രസന്നന് കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post