കൊൽക്കത്ത : തൃണമൂൽ കോൺഗ്രസിനെ വീണ്ടും പ്രതിസന്ധിയിലാക്കി പ്രമുഖ നേതാവും മുൻ സംസ്ഥാന മന്ത്രിയുമായ മാനസ് ഭൂനിയ പാർട്ടി വിട്ടു. ശനിയാഴ്ച അദ്ദേഹം തൃണമൂൽ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും എല്ലാ സംഘടനാ ചുമതലകളിൽ നിന്നും രാജിവെച്ചു. തൃണമൂലിൽ ഇനി തുടരാനാകില്ലെന്ന് കാണിച്ച് പാർട്ടി അധ്യക്ഷ മമത ബാനർജിക്ക് അദ്ദേഹം നേരിട്ട് രാജിക്കത്ത് അയക്കുകയായിരുന്നു.
പാർട്ടിക്കുള്ളിലെ മൂല്യച്യുതിയാണ് രാജിക്കുള്ള കാരണമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ”ഞാൻ ചില രാഷ്ട്രീയ ആദർശങ്ങളിലാണ് വിശ്വസിക്കുന്നത്. നിലവിൽ പാർട്ടിയിൽ നടക്കുന്ന കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ തൃണമൂലിൽ ഇനി തുടരാനാകില്ല. എനിക്ക് എന്റേതായ സ്വാഭിമാനമുണ്ട്. ജനങ്ങളെ സേവിക്കാനാണ് ഞാൻ രാഷ്ട്രീയത്തിൽ വന്നത്, എന്നാൽ ഇപ്പോൾ പാർട്ടിയുടെ ഉള്ളിൽ നിന്ന് പുറത്തുവരുന്ന അഴിമതികളും കുംഭകോണങ്ങളും എന്നെ അസ്വസ്ഥനാക്കുന്നു,” എന്ന് മാനസ് ഭൂനിയ വ്യക്തമാക്കി. പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിലെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളാണ് മാനസ് ഭൂനിയ. പശ്ചിമ മിഡ്നാപൂർ ജില്ലയിലെ സബാംഗ് മണ്ഡലത്തിൽ നിന്നും ഏഴു തവണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള നേതാവ് കൂടിയാണ്. മമത മന്ത്രിസഭയിൽ ജലവിഭവം, ചെറുകിട വ്യവസായം, ജലസേചനം എന്നീ വകുപ്പുകളുടെ മന്ത്രിയായും സേവനമനുഷ്ഠിച്ചിരുന്നു.








