വാഷിംഗ്ടൺ : ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നിർണായക കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ്. എവിയനിൽ നടക്കുന്ന ജി7 ഉച്ചകോടിയുടെ ഭാഗമായി ജൂൺ 16, 17 തീയതികളിൽ ഇരുനേതാക്കളും പ്രത്യേക കൂടിക്കാഴ്ച നടത്തുമെന്ന് മുതിർന്ന ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു. ഡൊണാൾഡ് ട്രംപ് രണ്ടാമതും യുഎസ് പ്രസിഡന്റായി അധികാരമേറ്റ ശേഷം 2025 ഫെബ്രുവരിയിൽ വാഷിംഗ്ടണിൽ വെച്ചാണ് ഇരു നേതാക്കളും അവസാനമായി നേരിട്ട് കണ്ടത്. അതിനുശേഷം നീണ്ട 16 മാസങ്ങൾക്ക് ശേഷമുള്ള ആദ്യ മുഖാമുഖ കൂടിക്കാഴ്ചയാണിത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള വലിയൊരു വ്യാപാര കരാറിന്റെ ആദ്യ ഘട്ടം പൂർത്തിയാക്കുന്നതിനെക്കുറിച്ചായിരിക്കും പ്രധാന ചർച്ച എന്നാണ് സൂചന. ജൂലൈ പകുതിയോടെ ഈ താൽക്കാലിക കരാർ ഒപ്പുവെക്കാനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്. അമേരിക്കയിൽ നിന്ന് പ്രത്യേക നികുതി ഇളവുകൾ ഇന്ത്യ ആവശ്യപ്പെടുന്നുണ്ട്. കൂടാതെ, ആഗോള ഊർജ്ജ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പുതിയ ഊർജ്ജ ഇടപാടുകളും, ചൈനയ്ക്ക് ബദലായി സുരക്ഷിതമായ ആഗോള വിതരണ ശൃംഖല കെട്ടിപ്പടുക്കുന്നതിലും ഇരുരാജ്യങ്ങളും ധാരണയിലെത്തും.
ഇന്ത്യ ജി7 കൂട്ടായ്മയിൽ അംഗമല്ലെങ്കിലും പങ്കാളിത്ത രാജ്യം എന്ന നിലയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫ്രാൻസ് ക്ഷണിച്ചിരിക്കുന്നത്. ഇത് തുടർച്ചയായ ഏഴാം തവണയാണ് മോദി ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്നത് ഇന്ത്യയുടെ ആകെ 13-ാമത് പങ്കാളിത്തമാണിത്. നിർമ്മിത ബുദ്ധി , സുസ്ഥിര വികസനം, അന്താരാഷ്ട്ര നിക്ഷേപങ്ങൾ എന്നിവയെക്കുറിച്ചുള്ള ഔട്ട്റീച്ച് സെഷനുകളിൽ ഇന്ത്യ പ്രധാന പങ്കുവഹിക്കും. ഒപ്പം ആഗോളതലത്തിൽ ‘ഗ്ലോബൽ സൗത്തിന്റെ’ ശബ്ദമായി ഇന്ത്യ നിലകൊള്ളുമെന്നും പ്രധാനമന്ത്രി പുറപ്പെടുന്നതിന് മുൻപ് വ്യക്തമാക്കിയിരുന്നു.








