വാഷിങ്ടണ്‍: അഫ്ഗാനിലെ യു.എസ് സൈനിക സാന്നിദ്ധ്യം ആഗസ്റ്റ് 31നകം പൂര്‍ണമായി പിന്‍വലിക്കുമെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍ വ്യക്തമാക്കി . ഒരു തലമുറ അമേരിക്കക്കാരെ കൂടി അഫ്ഗാന് മണ്ണില്‍ പോരാട്ടത്തിനും മരണത്തിനും അയക്കില്ലെന്ന് പറഞ്ഞ അദ്ദേഹം രാജ്യത്ത് സൈനിക ദൗത്യം ഇതോടെ അവസാനിക്കുമെന്നും സെപ്റ്റംബര്‍ 11 വരെ കാത്തുനില്‍ക്കില്ലെന്നും വ്യക്തമാക്കി. പിന്‍മാറ്റം 90 ശതമാനവും ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. 2001ലെ ലോക വ്യാപാര കേന്ദ്രം ആക്രമണത്തിന്‍റെ 20ാം വാര്‍ഷിക ദിനത്തോടെ മടങ്ങുമെന്നായിരുന്നു നേരത്തെ പ്രഖ്യാപനം.
അതിവേഗം മടങ്ങലാണ് സൈനിക സുരക്ഷക്ക് നല്ലതെന്നും മടക്കം ആരംഭിച്ച ശേഷം ഇതുവരെ അമേരിക്കക്ക് സൈനികരുടെ ജീവന്‍ നഷ്ടമായിട്ടില്ലെന്നും ബൈഡന്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച അര്‍ധ രാത്രിയിലായിരുന്നു കാബൂളിന് വടക്കുള്ള വലിയ താവളമായ ബഗ്രാമില്നിന്ന് അമേരിക്ക സൈനിക പിന്‍മാറ്റം പൂര്‍ത്തിയാക്കിയത്. അവിടെ കാവലുണ്ടായിരുന്ന അഫ്ഗാന് സൈനികരെ പോലും അറിയിക്കാതെയായിരുന്നു സമ്പൂർണ്ണ മടക്കം.
അഫ്ഗാനില്‍ താലിബാന്‍ അതിവേഗം പിടിമുറുക്കുകയും രാജ്യത്തിന്‍റെ മുക്കാല്‍ പങ്കും നിയന്ത്രണത്തിലാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പിന്‍മടക്കം. ”വിജയിച്ച ദൗത്യമല്ല അഫ്ഗാനിലേത്, 20 വര്‍ഷം യുദ്ധം നടത്തിയിട്ടും സൈനികമായി വിജയം കാണാനായില്ല”. വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി പറഞ്ഞു. അഫ്ഗാനില്‍ ‘വിജയിച്ച ദൗത്യ’മാണെന്ന് 2003ല്‍ ജോര്‍ജ് ഡബ്ല്യു ബുഷ് പ്രഖ്യാപിച്ചിരുന്നു.
അഫ്ഗാനില്‍ ഇതുവരെ 2,448 യു.എസ് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 20,722 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
Discussion about this post