ലണ്ടനിലെ കെൻസിംഗ്ടണിലുള്ള പ്രശസ്തമായ മാരിയറ്റ് ആഡംബര ഹോട്ടലിൽ സൗദി രാജകുമാരനെ മരിച്ച നിലയിൽ കണ്ടെത്തി. സൗദി രാജകുടുംബാംഗമായ അബ്ദുള്ള ബിൻ ഫഹദ് ബിൻ അബ്ദുള്ള ബിൻ അബ്ദുൽ അസീസ് ബിൻ ജലാവി അൽ സൗദ് (29) ആണ് മരിച്ചത്. മദ്യവും ലഹരിമരുന്നുകളും മാനസികസമ്മർദ്ദത്തിന് കഴിക്കുന്ന മരുന്നുകളും ഒന്നിച്ച് അമിതമായി ഉപയോഗിച്ചതിനെ തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് യുകെ കോർണറുടെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇന്നർ വെസ്റ്റ് ലണ്ടൻ കോറോണേഴ്‌സ് കോടതിയിലാണ് കേസ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. നവംബർ 19-നാണ് രാജകുമാരൻ ഒരു ആഴ്ചത്തെ താമസത്തിനായി പ്രതിദിനം 600 യൂറോ (ഏകദേശം 55,000 രൂപയ്ക്ക് മുകളിൽ) വാടകയുള്ള ഹോട്ടൽ മുറിയിൽ എത്തിയത്. മരിക്കുന്നതിന് തലേദിവസം രാത്രി ഹോട്ടലിന് പുറത്തിറങ്ങി പുകവലിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. തുടർന്ന് പിറ്റേന്ന് മുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരനാണ് അഞ്ചാം നിലയിലെ മുറിയുടെ ബാത്ത്റൂമിൽ പൂട്ടിയിട്ട നിലയിൽ വസ്ത്രങ്ങളോടെ കിടക്കുന്ന രാജകുമാരന്റെ മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ മെഡിക്കൽ സംഘം എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹത്തിന്റെ പോസ്റ്റുമോർട്ടം പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഇയാളുടെ രക്തത്തിൽ അനുവദനീയമായതിലും മൂന്നിരട്ടിയിലധികം മദ്യത്തിന്റെ അളവ് ഉണ്ടായിരുന്നു. ഇത് മാത്രം ഒരാളെ കോമ അവസ്ഥയിലാക്കാൻ പര്യാപ്തമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ‘ജിഎച്ച്ബി’ (GHB) എന്നറിയപ്പെടുന്ന വീര്യമേറിയ പാർട്ടി ഡ്രഗ്ഗ്, കഞ്ചാവ്, വിഷാദരോഗത്തിനും ആകാംക്ഷയ്ക്കും കഴിക്കുന്ന സനാക്സ് (Xanax) ഉൾപ്പെടെയുള്ള പ്രതിരോധ മരുന്നുകൾ എന്നിവയുടെ അംശവും കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ വിനാശകരമായ സംയോജനമാണ് ഹൃദയസ്തംഭനത്തിലേക്ക് നയിച്ചത്. ലഹരി ഉപയോഗത്തെ തുടർന്നുണ്ടായ അപകടമരണമാണിതെന്ന് വിലയിരുത്തിയ കോടതി, സംഭവത്തിൽ ദുരൂഹതകളോ ആത്മഹത്യാ സൂചനകളോ ഇല്ലെന്ന് വ്യക്തമാക്കി. സൗദി രാജകുടുംബം പിന്നീട് ഔദ്യോഗികമായി മരണം സ്ഥിരീകരിക്കുകയും റിയാദിൽ വച്ച് സംസ്കാര ചടങ്ങുകൾ നട നടത്തുകയും ചെയ്തു.












