ഡല്‍ഹി/കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാൻ അധിനിവേശത്തെ തുടർന്ന് നിരവധി സുരക്ഷാ പ്രശ്‍നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അമ്പത് ഉദ്യോഗസ്ഥരെ തിരികെയെത്തിച്ച് ഇന്ത്യ. കാണ്ഡഹാറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ നയതന്ത്ര, സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ തിരികെയെത്തിച്ചത്. ശനിയാഴ്ച രാത്രിയാണ് വ്യോമസേനയുടെ പ്രത്യേക വിമാനം കാണ്ഡഹാറില്‍ എത്തിയത്. തിരികെയെത്തിയ സംഘത്തില്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് സേനാംഗങ്ങളുമുണ്ട്.
അമേരിക്ക മുഴുവൻ സേനകളെയും അഫ്ഗാനിസ്ഥാനിൽനിന്ന് പിൻവലിച്ചതിനു പിന്നാലെ കഴിഞ്ഞ കുറച്ച് ആഴ്ചകൾക്ക് ഉള്ളിൽ തന്നെ അഫ്ഗാനിസ്ഥാനിൽ നിരവധി ഭീകരാക്രമണങ്ങൾ ഉണ്ടായിരുന്നു. അഫ്ഗാനിസ്ഥാന്റെ 85 ശതമാനം പ്രദേശങ്ങളും തങ്ങളുടെ നിയന്ത്രണത്തിലായെന്ന് ഭീകര സംഘടനയായ താലിബാന്റെ ഒരു മുതിർന്ന നേതാവ് മോസ്കോയിൽ വച്ച് ഒരു പ്രസ്താവനയിൽ പറഞ്ഞിരുന്നു. അമേരിക്കന്‍ സേനയുടെ പിന്മാറ്റത്തോടെ, അഫ്ഗാനില്‍ കൂടുതല്‍ മേഖലകളിലേക്ക് താലിബാന്‍ അധികാരം വ്യാപിക്കാന്‍ ആരംഭിച്ചതോടെയാണ് ഇന്ത്യ ഉദ്യോഗസ്ഥരെയും പൗരരേയും തിരികെയെത്തിക്കാന്‍ തീരുമാനിച്ചത്. കാണ്ഡഹാറിലെ ഇന്ത്യന്‍ എംബസി താത്ക്കാലികമായി അടച്ചു.
പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ തന്ത്രപ്രധാനമായ പല മേഖലകളും ഇപ്പോള്‍ താലിബാന്റെ നിയന്ത്രണത്തിലാണ്. താലിബാന്‍ തീവ്രവാദികള്‍ അതിവേഗത്തിലാണ് ഈ മേഖലകളില്‍ മുന്നേറുന്നത്. ഈ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ കാബൂള്‍ പിടിച്ചെടുക്കാന്‍ ഇനി അധികം നാളുകളില്ലെന്നും അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നു.
Discussion about this post