തിരുവനന്തപുരം: കോവിഡ് ആയതിനാൽ ഈ വർഷം പൊലീസുകാർക്കു പൊതു സ്ഥലംമാറ്റം ഉണ്ടാകില്ലെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചു ദിവസങ്ങൾക്കുള്ളിൽ പോലീസുകാർക്ക് കൂട്ട സ്ഥലംമാറ്റം. ഉത്തരവ് അടിയന്തരമായി നടപ്പാക്കാൻ പുതിയ പൊലീസ് മേധാവി അനിൽകാന്ത് നിർദ്ദേശം നൽകി. അധ്യായന വർഷം ആരംഭിച്ച ശേഷമുള്ള ഈ മാറ്റം സേനയിലെ 30,000ത്തോളം ഉദ്യോഗസ്ഥരെ പ്രതികൂലമായി ബാധിക്കും. മിക്ക സ്റ്റേഷനിലും ഒന്നിലധികം പൊലീസുകാർ കോവിഡ് ബാധിതരുമാണ്.
സാധാരണ മാർച്ച്–ഏപ്രിൽ മാസങ്ങളിലാണു പൊലീസുകാരുടെ പൊതു സ്ഥലംമാറ്റം. എന്നാൽ കോവിഡ്, ലോക്ഡൗൺ എന്നിവയുടെ പശ്ചാത്തലത്തിൽ പൊലീസുകാർക്ക് ഇക്കുറി പൊതു സ്ഥലംമാറ്റം ഉണ്ടാകില്ലെന്നായിരുന്നു ഏതാനും ആഴ്ച്ചകൾക്കു മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. പക്ഷേ എല്ലാ ജില്ലാ പൊലീസ് മേധാവികളും അടിയന്തരമായി സ്ഥലംമാറ്റം നടപ്പാക്കാൻ അനിൽകാന്ത് കഴിഞ്ഞ എട്ടിനു വയർലസ് സന്ദേശം നൽകി.
അതിന്റെ അടിസ്ഥാനത്തിൽ ഓരോ സ്റ്റേഷനിലും 3 വർഷം സർവീസ് പൂർത്തിയാക്കിയ സിവിൽ പൊലീസ് ഓഫിസർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാർ എന്നിവർ 14നകം അവരുടെ താൽപര്യം അറിയിക്കാൻ മേഖലാ ഐജിമാർ ഉത്തരവിട്ടു. ഈ വർഷവും നിലവിലുള്ള സ്റ്റേഷനു സമീപത്തെ സ്കൂളിൽ മക്കളെ ചേർത്ത് ഓൺലൈൻ പഠനമെല്ലാം തുടങ്ങിയ ഘട്ടത്തിലാണ് ഭൂരിപക്ഷം ഉദ്യോഗസ്ഥരും. എങ്കിലും എല്ലാവരും മാറ്റം ആഗ്രഹിക്കുന്ന 3 സ്റ്റേഷനുകളിലേക്കു മുൻഗണനാ ക്രമത്തിൽ അപേക്ഷിച്ചു.
അതിനിടെ ഞായറാഴ്ച കൊല്ലം റൂറലിൽ സ്ഥലംമാറ്റം നടപ്പാക്കി ഉത്തരവിറക്കി. പലർക്കും ചോദിച്ച 3 സ്ഥലങ്ങളിൽ ഒന്നിൽ പോലും മാറ്റം ലഭിച്ചില്ല. അതേസമയം ജൂനിയറായ പല പൊലീസുകാർക്കും ആവശ്യപ്പെട്ട സ്റ്റേഷനുകളിൽ സീനിയോറിറ്റി മറികടന്നും നിയമനം നൽകി. ഇവർക്ക് ജില്ലയ്ക്കു പുറത്തേക്കു മാറ്റമില്ല. എന്നാൽ ഒരു ജില്ലയുടെ ഒരതിർത്തിയിൽനിന്നു 30 കിലോമീറ്ററിലധികം ദൂരെയുള്ള മറ്റേ അതിർത്തിയിലേക്കു നിയമനം ലഭിക്കുന്നവർക്കു യാത്രാ സൗകര്യം പോലുമില്ലാത്ത സ്ഥിതിയാണ്. പൊതുഗതാഗത നിയന്ത്രണം സർക്കാർ പൂർണമായി പിൻവലിച്ചിട്ടില്ല.
തിരഞ്ഞെടുപ്പിനു മുൻപേ സ്വന്തം ജില്ലകളിൽനിന്നു മാറ്റി നിയമിച്ച എസ്ഐ, സിഐ, ഡിവൈഎസ്പി എന്നിവരെ പഴയ സ്ഥലത്തു മടക്കി നിയമിച്ചു. ഭൂരപക്ഷം പേർക്കും നേരത്തെ ജോലി നോക്കിയ സ്റ്റേഷനുകളിൽ തന്നെയാണു നിയമനം. സ്ഥാനക്കയറ്റം ലഭിച്ച കുറച്ചു പേരെ മാത്രം മാറ്റി നിയമിച്ചു. മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ച പൊലീസുകാർ വെട്ടിലായി.
Discussion about this post