ഡല്‍ഹി: സ്വതന്ത്ര ജനാധിപത്യ രാജ്യമായി നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്ന അഫ്ഗാനില്‍ അധികാരം സ്ഥാപിക്കാന്‍ താലിബാന്‍ നടത്തുന്ന കലാപങ്ങളെ ലോകം അംഗീകരിക്കില്ലെന്ന് കേന്ദ്രവിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷനില്‍ (എസ്.സി.ഒ.) അഫ്ഗാനിസ്താനില്‍ താലിബാന്‍ നടത്തുന്ന ആക്രമണ പരമ്പരകളെ അപലപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചര്‍ച്ചകളിലൂടെ പ്രശ്‌നത്തിന് പരിഹാരം കാണുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഫ്ഗാനിസ്താനില്‍ താലിബാന്‍ ആക്രമണപരമ്പരകള്‍ നടത്തി രാജ്യത്തിന്റെ വിവിധ മേഖലകളില്‍ അധികാരം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന. ”സമാധാനം പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങളാണ് നടത്തേണ്ടത്. കലുഷിതമായ രാജ്യത്തിന്റെ ചരിത്രത്തേയല്ല ഭാവിയില്‍ അഫ്ഗാന്‍ ജനത കാണാന്‍ ആഗ്രഹിക്കുന്നത്. പ്രതീക്ഷയോടെ കാര്യങ്ങളെ നോക്കിക്കാണുന്ന തലമുറ വളര്‍ന്നുവരുമ്പോള്‍ ഒരിക്കലും അവരുടെ പ്രതീക്ഷകളെ തകര്‍ക്കുന്ന നീക്കങ്ങളുണ്ടാകരുത് . പൊതുജനാരോഗ്യം, സാമ്പത്തിക മേഖല എന്നിവ നേരിടുന്ന തകര്‍ച്ചയാണ് മേഖലയിലെ പ്രധാന പ്രശ്‍നം”. ജയശങ്കര്‍ പറഞ്ഞു. അഫ്ഗാനിസ്താന്റെ 85 ശതമാനം പ്രദേശങ്ങളിലും ആധിപത്യം സ്ഥാപിച്ചുവെന്നാണ് താലിബാന്‍ അവകാശപ്പെടുന്നത്. എന്നാല്‍ അഫ്ഗാന്‍ സര്‍ക്കാര്‍ ഇത് തള്ളി.
താലിബാനുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇന്ത്യന്‍ സേനയുടെ സഹായം പ്രതീക്ഷിക്കുന്നുവെന്ന് ഇന്ത്യയിലെ അഫ്ഗാന്‍ അംബാസിഡര്‍ ഫരീദ് മാമുണ്ട്സെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സൈനിക സഹായമല്ല പ്രതീക്ഷിക്കുന്നതെന്നും പരിശീലനം, സാങ്കേതിക സഹായം തുടങ്ങിയവയാണ് ഇന്ത്യയില്‍നിന്ന് പ്രതീക്ഷിക്കുന്നതെന്നും ഫരീദ് മാമുണ്ട്സെ പറഞ്ഞിരുന്നു.
Discussion about this post