തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ ചീഫ് എഡിറ്റര്‍ സ്ഥാനം എം ജി രാധാകൃഷ്ണൻ രാജി വെച്ചു. മാതൃഭൂമി വിട്ട മനോജ് കെ ദാസ് ഇനി ഏഷ്യാനെറ്റ് ഗ്രൂപ്പ് ഓഫ് കംപനീസിന്റെ മാനേജിങ് എഡിറ്റര്‍ ആകുമെന്നാണ് വിവരം. പുതിയ എക്സിക്യൂട്ടീവ് എഡിറ്റർ ആയി സിന്ധു സൂര്യകുമാർ എത്തും.
കമ്യൂണിസ്റ്റ് സൈദ്ധാന്തികന്‍ പി ഗോവിന്ദ പിള്ളയുടെ മകനാണ് എം ജി രാധാകൃഷ്ണൻ. മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാ സഹോദരനും കൂടെയാണ് അദ്ദേഹം. ഇടതു ബന്ധങ്ങള്‍ ഏറെയുള്ള എം ജി രാധാകൃഷ്ണൻ രാജി വെക്കുന്നത് രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര മന്ത്രിസഭയില്‍ എത്തിയതിനു പിന്നാലെയാണ് എന്നതാണ് ശ്രദ്ധേയം. ഇത് ഇടത് പക്ഷത്തിന് കനത്ത തിരിച്ചടിയാണെന്നാണ് സൂചന. രാധാകൃഷ്ണന് പകരമെത്തുന്ന മനോജ് കെ ദാസ് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറുമായി അടുത്ത വ്യക്തിബന്ധം പുലർത്തുന്നയാളാണ്. മാതൃഭൂമിയുടെ അതിരു കവിഞ്ഞ ഇടത് ആഭിമുഖ്യത്തിൽ പ്രതിഷേധിച്ചാണ് അദ്ദേഹം രാജി വെച്ചത് എന്ന് സൂചനയുണ്ടായിരുന്നു.
2019 നവംബറിലാണ് മാതൃഭൂമി പത്രാധിപരായി മനോജ് കെ ദാസ് ചുമതലയേറ്റത്. ടൈംസ് ഓഫ് ഇന്ത്യയുടെ കേരളത്തിലെ റെസിഡന്റ് എഡിറ്റര്‍ സ്ഥാനത്തുനിന്നാണ് അദേഹം മാതൃഭൂമിയില്‍ എത്തിയത്. കോട്ടയം ജില്ലയിലെ കങ്ങഴ ഇടയിരിക്കപ്പുഴ സ്വദേശിയാണ്. ടൈംസ് ഓഫ് ഇന്ത്യയുടെയും ഡെക്കാന്‍ ക്രോണിക്കിളിന്റെയും കേരളത്തിലെ സ്ഥാപക റെസിഡന്റ് എഡിറ്ററായിരുന്നു.
Discussion about this post