കോട്ടയം: വെള്ളക്കെട്ടിൽ മുങ്ങിക്കൊണ്ടിരുന്ന കാറിൽ നിന്നും മൂന്ന് വയസുകാരി ഉൾപ്പെടെ അഞ്ച് പേരെ നാട്ടുകാർ അതിസാഹസികമായി രക്ഷപ്പെടുത്തി. ബുധനാഴ്ച വൈകിട്ട് 3ന് ഇടയാഴം- കല്ലറ റോഡിൽ കോലാംപുറത്തു കരി പാടശേഖരത്തിലായിരുന്നു സംഭവം. കോട്ടയം പുല്ലായിക്കുന്ന് മുല്ലശേരി പാറയ്ക്കൽ വീട്ടിൽ സുബിൻ മാത്യു (31), ഭാര്യ ആഷാ മോൾ ചെറിയാൻ (30), സുബിന്റെ മകൾ അനയ അന്ന (3), ആഷാമോളുടെ പിതാവ് ചെറിയാൻ തോമസ് (60), ഭാര്യ ലീലാമ്മ(55) എന്നിവരെയാണ് കാറിന്റെ ചില്ല് പൊട്ടിച്ച് നാട്ടുകാർ അത്ഭുതകരമായി രക്ഷപ്പെടുത്തിയത്.
പത്തടി ആഴമുള്ള പാടത്ത് 5 അടിയോളം വെള്ളം നിറഞ്ഞിരുന്നു. ഇടയാഴം ഭാഗത്തുനിന്നും കല്ലറ ഭാഗത്തേക്കു പോകുകയായിരുന്നു കാർ. ഇവിടെ റോഡിന്റെ ഇരുവശത്തും പാടമാണ്. വീതി കുറഞ്ഞ റോഡിലൂടെ സുബിനാണ് കാർ ഓടിച്ചത്. പിന്നിൽ വന്ന ടിപ്പർ ലോറിക്ക് ഓവർടേക്ക് ചെയ്യാനായി സുബിൻ കാർ വശത്തേക്ക് ഒതുക്കി. ഇതോടെ റോഡരികിലെ സ്റ്റേ വയറിൽ ഇടിച്ച് നിയന്ത്രണം വിട്ട് കാർ പാടത്തേക്കു മറിയുകയായിരുന്നു.
അപകടം കണ്ട് ടിപ്പർ ലോറി നിർത്തി. പാടത്തു പെട്ടിയും പറയും സ്ഥാപിച്ചു കൊണ്ടിരുന്ന തൊഴിലാളികൾ, ടിപ്പർ ലോറി ഡ്രൈവർ രാധാകൃഷ്ണൻ എന്നിവർ നീന്തിയെത്തി. കാർ മുങ്ങാതെ രണ്ടു പേർ പിടിച്ചുനിർത്തി. മറ്റുള്ളവർ കാറിന്റെ പിന്നിലെ ചില്ല് ഇടിച്ചുപൊട്ടിച്ച് യാത്രക്കാരെ പുറത്തിറക്കി.
പ്രാഥമിക ചികിത്സയ്ക്ക് ശേഷം സുബിനും കുടുംബവും വീട്ടിലേക്ക് മടങ്ങി. റോഡിൽ നിന്നു 30 മീറ്റർ അകലേക്ക് കാർ നീങ്ങിയിരുന്നു.
Discussion about this post