കോഴിക്കോട്: മുസ്ലിംവനിതകള്‍ക്ക് കോടതി കയറാതെ മതനിയമം (ശരീഅത്ത്) അനുസരിച്ച് വിവാഹമോചനം നേടാന്‍ അവസരം നല്കി കേരള ഹൈകോടതിയുടെ ഖുല്‍അ് വിധി. ദാമ്പത്യജീവിതം തീര്‍ത്തും അസാധ്യമായിട്ടും വിവാഹ മോചനം നല്‍കാതെ സ്ത്രീകളെ കഷ്ടപ്പെടുത്തുന്നതിന് അറുതി വരുത്തുന്ന സംവിധാനത്തിന് നിയമസാധുത നല്‍കുകയാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സി.എസ്. ഡയസ് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റെ സുപ്രധാന വിധി. ഇനി മുതല്‍ മുസ്ലിം വനിതകള്‍ക്ക് അനിവാര്യഘട്ടങ്ങളില്‍ വിവാഹമോചനം നേടാം.
വിവാഹജീവിതം തുടരാൻ ഒരു നിലക്കും സാധ്യമല്ലെന്നുവന്നാല്‍ സ്ത്രീകള്‍ക്ക് സ്വയം വിവാഹമുക്തി പ്രഖ്യാപിച്ചു പിരിയാന്‍ ഇസ്ലാമികനിയമം നല്കുന്ന അവകാശമാണ് ഖുല്‍അ് (ബന്ധവിഛേദനം).
കൂടിച്ചേരാനുള്ള സാധ്യത അടഞ്ഞു എന്നുറപ്പാക്കുകയും വിവാഹ മൂല്യം (മഹ്ര്) സ്ത്രീ തിരിച്ചുനല്‍കുകയോ അതിനു വാക്കുകൊടുക്കുകയോ ചെയ്തും വേണം ഖുല്‍ഇലൂടെ വിവാഹമോചനം നേടാന്‍. കുടുംബ കോടതിയില്‍ രേഖാമൂലം അറിയിച്ച് ഖുല്‍ഇന് അംഗീകാരം നേടാമെന്നും വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിവാഹ മോചനം തേടി ഹൈകോടതിയില്‍ സമര്‍പ്പിച്ച വിവിധ അപ്പീല്‍ ഹർജികളില്‍ ഒന്നിച്ച് വാദം കേട്ടാണ് ഹൈകോടതി വിധി. കോടതി മുഖേനയല്ലാതെ സ്ത്രീക്ക് വിവാഹമോചനം നേടാന്‍ അധികാരമില്ലെന്ന് 1972-ല്‍ കെ.സി. മോയിന്‍/നഫീസ കേസില്‍ സിംഗിള്‍ ബെഞ്ച് നടത്തിയ വിധി ഡിവിഷന് ബെഞ്ച് റദ്ദാക്കി. അര നൂറ്റാണ്ടായി നഷ്ടപ്പെട്ട അവകാശമാണ് വിധിയിലൂടെ മുസ്ലിം വനിതകള്‍ക്ക് പുനഃസ്ഥാപിച്ചു കിട്ടിയത്.
ശരീഅത്ത് നിയമങ്ങളുടെ അടിസ്ഥാനമായ ഖുര്‍ആന്റെയും പ്രവാചകചര്യ (സുന്നത്ത്)യുടെയും വെളിച്ചത്തിലാണ് കോടതി വിധി പ്രസ്താവിച്ചത്. ഖുര്‍ആന്‍ രണ്ടാം അധ്യായത്തിലെ 228, 229, നാലാം അധ്യായത്തിലെ 1, 20, 21, 58,128 സൂക്തങ്ങളും അഞ്ചാം അധ്യായത്തിലെ എട്ടാം സൂക്തവും പ്രബല ഹദീസ് ഗ്രന്ഥമായ സ്വഹീഹ് അല്‍ബുഖാരിയും വിധിയില്‍ തെളിവായി സ്വീകരിച്ചു.
വിധിന്യായത്തിലെ 75-ാം ഖണ്ഡികയില്‍ ഖുല്‍ഇന്റെ നടപടിക്രമം കോടതി വിശദീകരിച്ചു. ഖുല്‍അ് പ്രഖ്യാപനത്തിനു മുമ്പ് അനുരഞ്ജനശ്രമം നടത്തണം. അതു പരാജയപ്പെട്ടാല്‍ ഖുല്‍അ് ആവാം. വിവാഹ ബന്ധം ഒഴിയുന്നു (അവസാനിപ്പിക്കുന്നു) എന്ന സ്ത്രീയുടെ പ്രസ്താവനയാണ് ഇതിന്റെ മര്‍മം. ഒപ്പം ഭര്‍ത്താവില്‍ നിന്ന് കൈപ്പറ്റിയ മഹറും (വിവാഹമൂല്യം) മറ്റു സമ്മാനങ്ങളും തിരിച്ചുനല്‍കുമെന്ന് ഉറപ്പുനല്‍കണം. മതപരമായ കാര്യങ്ങളില്‍ കോടതിക്ക് കൃത്യത നല്‍കുന്നതിന് അഭിഭാഷകനും വ്യക്തിനിയമ പണ്ഡിതനുമായ അഡ്വ. കെ.ഐ. മായിന്‍കുട്ടി മേത്തര്‍ അമിക്കസ്ക്യൂറിയായി കേസില്‍ കോടതിയെ സഹായിച്ചു.
അതേസമയം പൂര്‍ണമായും ശരീഅത്തിന് അനുസൃതമാണ് ഖുല്‍അ് സംബന്ധിച്ച ഹൈകോടതി ഡിവിഷന് ബെഞ്ചിന്റെ വിധിയെന്ന് കേസില്‍ അമിക്കസ് ക്യൂറിയായി കോടതിയെ സഹായിച്ച അഡ്വ. മായിന്‍കുട്ടി മേത്തര്‍. മുസ്ലിം വനിതകള്‍ക്ക് ഏറെ ആത്മവീര്യം പകരുന്നതാണ് വിധി. ഇസ്ലാം മുന്നോട്ടുവെച്ച കാര്യങ്ങള്‍ കൃത്യമായി വിശകലനം നടത്തി കോടതി അനുവദിച്ചു എന്നേയുള്ളൂ.
ഇസ്ലാമിക ശരീഅത്ത് പ്രകാരം വിവാഹ മോചനത്തിന് പുരുഷനുള്ളതുപോലെ സ്ത്രീക്കും അധികാരവും അവകാശവുമുണ്ട്. പുരുഷന് ത്വലാഖും സ്ത്രീക്ക് ഖുല്‍ഉം. ഖുര്‍ആനിലെ രണ്ടാം അധ്യായമായ അല്‍ബഖറയിലെ 228, 229 സൂക്തങ്ങളില്‍ ഇത് വ്യക്തമാക്കുന്നുണ്ട്. ഏറ്റവും വിശ്വസ്തമായ ബുഖാരി പോലുള്ള ഹദീസുകളിലും പ്രവാചകന് ഖുല്‍അ് അനുവദിച്ച സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോകത്ത് മുസ്ലിം രാജ്യങ്ങളിലും ഇതര രാജ്യങ്ങളിലും കുടുംബ- വ്യക്തിനിയമങ്ങളില്‍ ഖുല്‍അ് അനുവദിക്കുന്നുണ്ട്.
എന്നാല്‍, നമ്മുടെ രാജ്യത്ത് കാലങ്ങളായി മുസ്ലിം വനിതകള്‍ക്ക് ഈ അവകാശം അനുവദിച്ചു കിട്ടിയിരുന്നില്ല. വിവാഹമോചനം നല്‍കാതെ സ്ത്രീകളെ പീഡിപ്പിക്കുന്ന സംഭവങ്ങളില്‍ നീതിലഭിക്കാന്‍ അവര്‍ക്ക് വര്‍ഷങ്ങളോളം കോടതി കയറിയിറങ്ങണം. കോടതിയിലാവട്ടെ ഹരജിയും എതിര് ഹർജിയുമൊക്കെയായി വിധി ലഭിക്കുമ്പോഴേക്കും കാലങ്ങളെടുക്കും. ഇത് വലിയ പണച്ചെലവും സമയനഷ്ടവുമുണ്ടാക്കുന്നു. തീര്പ്പുണ്ടാവുമ്പോഴേക്കും പലപ്പോഴും ആയുസ്സിലെ നല്ല കാലം കഴിഞ്ഞിരിക്കും. പുതിയ വിധിയോടെ ഈ ദുരവസ്ഥക്ക് അറുതിയായിരിക്കുകയാണ്. കോടതിയെ സമീപിക്കാതെ തന്നെ അനിവാര്യ ഘട്ടങ്ങളില്‍ ഇനി മുതല്‍ മുസ്ലിം വനിതകള്‍ക്ക് ഭര്‍ത്താവിനെ വിവാഹ മോചനം (ഖുല്‍അ്) നടത്താം.
ഇതിനുപുറമെ മറ്റു വിവാഹ മോചന രീതികളായ മബാറാത്ത് (ഉഭയ കക്ഷി തീരുമാന പ്രകാരമുള്ള വിവാഹ മോചനം) ത്വലാഖെ തഫ്വീസ് (വിവാഹവ്യവസ്ഥ ലംഘിക്കുന്നത് മൂലമുള്ള വിവാഹ മോചനം) എന്നിവക്കും ഇനി മുതല്‍ കോടതി കയറേണ്ടതില്ല. ഇസ്ലാമിക ശരീഅത്ത് വിവാഹത്തില്‍ മുസ്ലിം വനിതകള്‍ക്ക് അനുവദിച്ച വ്യക്തി സ്വാതന്ത്ര്യം തുറന്നു കാട്ടിയിരിക്കുകയാണ് ഈ വിധിയിലൂടെ കേരള ഹൈകോടതി.
Discussion about this post