ലണ്ടന്‍: ഇറാനും ലോകശക്തികളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടയിൽ ഒമാന്‍ ഉള്‍ക്കടലില്‍ യുഎഇ തീരത്ത് കപ്പല്‍ തട്ടിയെടുക്കപ്പെട്ടതായി സംശയമുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി ബ്രിട്ടീഷ് സമുദ്രസുരക്ഷാ ഏജന്‍സി.
അഞ്ചു ദിവസം മുമ്പ് ഒമാന്‍ തീരത്ത് ഒരു എണ്ണ ടാങ്കറിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ മുന്നറിയിപ്പ്. ഇറാനാണ് ഇതിന് പിന്നിലെന്ന് യുകെയും ഇസ്രായേലും ആരോപിച്ചിരുന്നെങ്കിലും ഇത് ഇറാന്‍ നിഷേധിച്ചിട്ടുണ്ട്.
ഇതിന് പിന്നാലെയാണ് ഫുജൈറ തീരത്ത് ഒരു അനിഷ്ടം നടക്കുന്നുവെന്ന് യുകെ ഏജന്‍സി കപ്പലുകള്‍ക്ക് ചൊവ്വാഴ്ച മുന്നറിയിപ്പ് നല്‍കിയത്. മണിക്കൂറുകള്‍ക്ക് ശേഷം ഇതൊരു ‘ഹൈജാക്ക്’ ആണെന്ന് അറിയിച്ചെങ്കിലും കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
സംഭവത്തില്‍ ഉള്‍പ്പെട്ട കപ്പല്‍ പനാമ ഫ്‌ളാഗ് ചെയ്ത അസ്ഫാല്‍റ്റ് ടാങ്കറാണെന്ന് യുകെ നാവിക സേനയുടെ സുരക്ഷാ ഏജന്‍സി തിരിച്ചറിഞ്ഞു. ഇതിന്റെ ഉടമ യുഎഇ ആസ്ഥാനമായുള്ള ഗ്ലോറി ഇന്റര്‍നാഷണലാണെന്നാണ് അടയാളപ്പെടുത്തിയിട്ടുള്ളത്.
കപ്പലിന്റെ ഉപഗ്രഹ-ട്രാക്കിംഗ് ഡാറ്റ ബുധനാഴ്ച പുലര്‍ച്ചെ ഇറാനിയന്‍ കടലിലേക്ക് പതുക്കെ നീങ്ങുന്നതായി കാണിച്ചു. യുഎഇ ഇതു സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരണമൊന്നും പുറത്തു വിട്ടിട്ടില്ല.
Discussion about this post