തിരുവനന്തപുരം: മുസ്ലീം ലീഗ് നേതാവും എം.എല്‍.എയുമായ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ മന്ത്രി കെ.ടി. ജലീല്‍. ആരാധനാലയങ്ങളുടെ മറവില്‍ കുഞ്ഞാലിക്കുട്ടി കോടികളുടെ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് ജലീല്‍ ആരോപിക്കുന്നത്. പാണക്കാട് തങ്ങളെ കുഞ്ഞാലിക്കുട്ടി കുഴിയില്‍ ചാടിച്ചതാണെന്നും ജലീൽ ആരോപിക്കുന്നു. നിയമസഭയിലെ മീഡിയ റൂമില്‍ നടത്തിയ വാർത്താസമ്മേളനത്തിലാണ് ജലീലിന്റെ ആരോപണം.
പാണക്കാട് ഹൈദരലി തങ്ങളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തുവെന്ന് ഇ.ഡി നോട്ടീസിന്റെ രേഖകള്‍ പുറത്തുവിട്ടുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുഞ്ഞാലിക്കുട്ടിയും മകനും നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ വന്‍ ക്രമക്കേടുണ്ടെന്നും അതിലും അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡിക്ക് പരാതി നല്‍കുമെന്നും ജലീല്‍ പറഞ്ഞു.
മലപ്പുറം ജില്ലയിലെ സഹകരണ ബാങ്കുകള്‍ വഴി കോടികളുടെ ബിനാമി ഇടപാട് നടക്കുന്നുണ്ടെന്നും ജലീല്‍ ആരോപിച്ചു. കുഞ്ഞാലിക്കുട്ടിയുടെ മകന്‍ നടത്തിയിരിക്കുന്ന നിക്ഷേപങ്ങളും അന്വേഷിക്കണമെന്നാണ് ജലീല്‍ ആവശ്യപ്പെടുന്നത്.
സംസ്ഥാനത്ത് സഹകരണ ബാങ്കുകളെ യോജിപ്പിച്ച് കേരള ബാങ്ക് എന്ന ആശയം രൂപീകരിച്ചപ്പോള്‍ കേരളത്തിലെ ബാക്കിയുള്ള 13 ജില്ലകളും അതില്‍ ലയിച്ചപ്പോള്‍ മലപ്പുറം ജില്ല മാത്രം മാറി നിന്നുവെന്നും ഇത് കള്ളപ്പണ ഇടപാടിന്റെ തെളിവാണെന്നും ജലീൽ ആരോപിക്കുന്നു. ജില്ലയിലെ ഭൂരിഭാഗം സഹകരണ ബാങ്കുകളിലും കോണ്‍ഗ്രസോ ലീഗോ ആണ് തലപ്പത്തുള്ളതെന്നും മുൻമന്ത്രി ചൂണ്ടിക്കാട്ടി.
Discussion about this post