ഡല്‍ഹി: അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള 4046 ഹിന്ദുക്കളുടെ പൗരത്വ അപേക്ഷ വിവധ സംസ്ഥാനങ്ങളുടെ പരിഗണനയിലാണെന്ന് പാര്‍ലമെന്‍റിൽ കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 4171 വിദേശികള്‍ക്കാണ് ഇന്ത്യന്‍ പൗരത്വം നല്‍കിയത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയാണ് രാജ്യസഭയില്‍ ഇതുസംബന്ധിച്ച മറുപടി നല്‍കിയത്. കേരളത്തില്‍ 65 പേര്‍ക്കാണ് പൗരത്വം നല്‍കിയത്.
1955-ലെ പൗരത്വ നിയമപ്രകാരമാണ് ഇപ്പോള്‍ പൗരത്വം നല്‍കിയത്. 2016-ല്‍ 1105, 2017-ല്‍ 814, 2018-ല്‍ 628, 2019-ല്‍ 986, 2020-ല്‍ 638 എന്നിങ്ങനെയാണ് വിവിധ വര്‍ഷങ്ങളില്‍ പൗരത്വം നല്‍കിയത്. ഹിന്ദുക്കളുടെ പരിഗണിക്കാനുള്ള അപേക്ഷകളില്‍ 1,541 എണ്ണം രാജസ്ഥാനില്‍ നിന്നാണ്. മഹാരാഷ്ട്ര -849, ഗുജറാത്ത് -555, മധ്യപ്രദേശ് -490, ചത്തീസ്ഗഡ് -268, ഡല്‍ഹി -123 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള അപേക്ഷകള്‍.
ഏറ്റവും കൂടുതല്‍ പൗരത്വം നല്‍കിയത് ഗുജറാത്തിലാണ്. 1,089 പേര്‍ക്ക് ഈ കാലയളവില്‍ ഇവിടെ പൗരത്വം നല്‍കിയിട്ടുണ്ട്. രാജസ്ഥാന്-751, മധ്യപ്രദേശ്-535, മഹാരാഷ്ട്ര-446, ഹരിയാന-303, ഡല്‍ഹി-301, പശ്ചിമ ബംഗാള്‍-146, ഉത്തര്‍ പ്രദേശ്-145, ഉത്തരാഖണ്ഡ്-75, തമിഴ്നാട്-73, കര്‍ണാടക-72 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ പൗരത്വം ലഭിച്ച വിദേശികളുടെ കണക്ക്.
Discussion about this post