ബാഴ്സലോണ: കരാര്‍ പുതുക്കിയില്ല, എഫ്.സി ബാഴ്‌സലോണയുമായുള്ള നീണ്ട പതിനെട്ട് വര്‍ഷത്തെ ബന്ധത്തിന് വിരാമമിട്ട് ലയണല്‍ മെസ്സി ക്ലബ് വിടുന്നു. സ്പാനിഷ് ക്ലബ്ബായ ബാഴ്‌സലോണ തന്നെയാണ് മെസ്സി ക്ലബ് വിടുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
‘കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് എഫ്സി ബാഴ്‌സലോണയും ലയണൽ മെസ്സിയും തമ്മിൽ നേരത്തെ ധാരണയിൽ എത്തിയിരുന്നെങ്കിലും, സാമ്പത്തികവും ലാ ലിഗ വ്യവസ്ഥകളുമായും ബന്ധപ്പെട്ട കാരണങ്ങളാൽ അത് നടക്കാത്ത സാഹചര്യമാണുള്ളത്. അതിനാൽ ലയണൽ മെസ്സി ഇനി ബാഴ്‌സലോണയിൽ തുടരില്ല. ഇക്കാര്യത്തിൽ ഇരുകൂട്ടരുടെയും ആഗ്രഹം നടക്കാതെ പോയതിൽ അതിയായി ഖേദിക്കുന്നു. ക്ലബ്ബിനായി ചെയ്ത എല്ലാ കാര്യങ്ങൾക്കും എഫ്സി ബാഴ്‌സലോണ മെസ്സിയോട് കടപ്പെട്ടിരിക്കുന്നു. വ്യക്തിജീവിതത്തിലും ഫുട്ബോൾ കരിയറിലും താരത്തിന് എല്ലാവിധ ആശംസകളും നേരുന്നു’ – ബാഴ്‌സലോണ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
ഇന്ന് മെസ്സിയും ബാഴ്‌സലോണയും തമ്മിലുള്ള കരാര്‍ പുതുക്കുമെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. തന്റെ കരിയറിന്റെ തുടക്കം മുതല്‍ ഇതുവരെയും ബാഴ്‌സയില്‍ ചെലവഴിച്ച മെസ്സി തുടര്‍ന്നും കരാറിലേല്‍പ്പെടുമെന്നുതന്നെയാണ് ആരാധകരുള്‍പ്പടെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ലാ ലിഗയുടെ സാമ്പത്തിക നയങ്ങളാണ് ഇതിന് തിരിച്ചടിയായതെന്നാണ് സൂചന.
പതിനെട്ട് വർഷത്തിനിടെ ബാഴ്‌സയുടെ കുപ്പായത്തില്‍ 778 മത്സരങ്ങള്‍ക്കായി മെസ്സി കളത്തിലിറങ്ങി. ഇക്കാലത്തിനിടെ 672 ഗോളുകളും ബാഴ്‌സലോണയ്ക്കായി അദ്ദേഹം നേടിയിട്ടുണ്ട്.
ബാർസ വിട്ട സാഹചര്യത്തിൽ ഇനി മെസ്സിയുടെ തട്ടകം ഏതായിരിക്കുമെന്ന് വ്യക്തമല്ല. വൻതുക മുടക്കി താരത്തെ ടീമിലെത്തിക്കാൻ ഏതു ക്ലബ്ബാണ് രംഗത്തെത്തുകയെന്ന ആകാംക്ഷയിലാണ് ആരാധകർ. മെസ്സിയുടെ അടുത്ത സുഹൃത്തു കൂടിയായ ബ്രസീലിയൻ താരം നെയ്മാർ കളിക്കുന്ന ഫ്രഞ്ച് ക്ലബ് പിഎസ്ജിക്കും മുൻ ബാർസ പരിശീലകൻ പെപ് ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന ഇംഗ്ലിഷ് പ്രിമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിക്കുമാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. താരത്തിന്റെ വരവ് ഉണ്ടാക്കാവുന്ന സാമ്പത്തിക ബാധ്യത താങ്ങാൻ ഈ ക്ലബ്ബുകൾക്ക് സാധിക്കുമെന്നതിനാലാണ് ഇത്.
13–ാം വയസ്സിൽ നൂകാംപിലെത്തിയ മെസ്സി ഏതാണ്ട് 21 വർഷത്തോളമാണ് അവിടെ തുടർന്നത്. ക്ലബ്ബിന്റെ യൂത്ത് സിസ്റ്റത്തിലൂടെ വളർന്നുവന്ന മെസ്സി 2003ൽ തന്റെ 16–ാം വയസ്സിലാണ് സീനിയർ ടീമിൽ അരങ്ങേറിയത്. ബാർസയ്‌ക്കൊപ്പമോ അതിലുപരിയോ വളർന്ന മെസ്സി, ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളിലൊരാളാണ്. ബാർസയ്ക്കൊപ്പം 10 ലാ ലിഗ കിരീടങ്ങളും നാലു ചാംപ്യൻസ് ലീഗ് കിരീടങ്ങളും ഉൾപ്പെടെ ഒട്ടേറെ നേട്ടങ്ങൾ കൊയ്തു.
നേരത്തെ, ലയണല്‍ മെസ്സി അഞ്ചുവര്‍ഷം കൂടി സ്പാനിഷ് ക്ലബ് ബാര്‍സിലോനയില്‍ തുടരുമെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ക്ലബ്ബിൽ തുടരാൻ മെസ്സി പ്രതിഫലത്തുക പകുതിയായി കുറച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു. മെസ്സിയുടെ പ്രതിഫലത്തുകയായിരുന്നു കരാര്‍ പുതുക്കുന്നതിനു തടസമായുണ്ടായിരുന്നത്.
കോവിഡ് പ്രതിസന്ധികാരണം സ്പാനിഷ് ക്ലബുകളുടെ വരുമാനത്തില്‍ കുറവ് വന്നിരുന്നു. ലാ ലിഗയുടെ നിയമമനുസരിച്ച് ക്ലബിന്റെ വാര്‍ഷിക വരുമാനത്തിന്റെ 70 ശതമാനം മാത്രമാണ് താരങ്ങള്‍ക്ക് പ്രതിഫലമായി നല്‍കാന്‍ കഴിയുക. ജൂണ്‍ 30നാണ് ബാര്‍സയുമായുള്ള മെസ്സിയുടെ കരാര്‍ അവസാനിച്ചത്. മെസ്സിക്ക് ബാർസയിൽ തുടരാനാണു താൽപര്യമെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.
ലാ ലിഗ ഫുട്ബോളിലെ കടുത്ത സാമ്പത്തിക ചട്ടങ്ങൾ കാരണമാണു ലയണൽ മെസ്സിയുമായി പുതിയ കരാർ ഒപ്പിടാൻ വൈകുന്നതെന്ന് ക്ലബ് പ്രസിഡന്റ് ജോൻ ലാപോർട്ടയും പ്രതികരിച്ചിരുന്നു. ജൂലൈ ഒന്നിനു മുൻപ് പുതിയ കരാർ ഒപ്പിടാൻ ബാർസയും മെസ്സിയും ശ്രമിച്ചെങ്കിലും സാമ്പത്തിക നിയന്ത്രണങ്ങൾ കാരണം അതിനു സാധിച്ചിരുന്നില്ല.
ബാർസിലോനയിൽ മെസ്സിയുടെ നേട്ടങ്ങൾ
- 672 ഗോളുകൾ (റെക്കോർഡ്)
- 268 അസിസ്റ്റുകൾ (റെക്കോർഡ്)
- 778 കളികൾ (റെക്കോർഡ്)
- 35 കിരീടങ്ങൾ (റെക്കോർഡ്)
- 6 തവണ ബലോൻ ദ് ഓർ പുരസ്കാരം (റെക്കോർഡ്)
- 6 തവണ ഗോൾഡൻ ബൂട്ട് (റെക്കോർഡ്)
- 8 തവണ ലാലിഗയിലെ ടോപ് സ്കോറർക്കുള്ള പിച്ചിച്ചി ട്രോഫി (റെക്കോർഡ്)
Discussion about this post