ഡൽഹി: ഇന്ദിരാഗാന്ധി ഇന്റർനാഷണൽ (ഐജിഐ) വിമാനത്താവളത്തിന് ബോംബ് ഭീഷണി. ശനിയാഴ്ചയാണ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇമെയിൽ സന്ദേശം ലഭിച്ചത്. തീവ്രവാദ സംഘടനയായ അൽഖ്വയ്ദ വിമാനത്താവളം ആക്രമിക്കാൻ പദ്ധതിയിടുന്നതിനെക്കുറിച്ച് ഐജിഐ പോലീസ് സ്റ്റേഷൻ എയർപോർട്ട് ഓപ്പറേഷൻസ് കൺട്രോൾ സെന്ററിന് മുന്നറിയിപ്പ് നൽകി. മൂന്നു ദിവസത്തിനുള്ളിൽ വിമാനത്താവളത്തിൽ ബോംബ് സ്ഥാപിക്കാൻ ഭീകരസംഘം പദ്ധതിയിടുന്നതായി ഐജിഐ പോലീസ് പറഞ്ഞു. ഇതിനെത്തുടർന്ന് വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി.
ശനിയാഴ്ച വൈകീട്ട് 5.50 ന് പോലീസിന് ഒരു ഇമെയിൽ ലഭിച്ചതായി വൃത്തങ്ങൾ പറയുന്നു. കരൺബീർ സൂരി എന്ന മുഹമ്മദ് ജലാൽ, കരൺബീർ സൂരിയുടെ ഭാര്യ ഷൈലി ശാരദ എന്ന ഹസീന എന്നിവർ ഞായറാഴ്ച സിംഗപ്പൂരിൽ നിന്നും ഇന്ത്യയിലേക്ക് വരുന്നുണ്ടെന്നും, ഐജിഐ എയർപോർട്ടിൽ അൽ ഖ്വയ്ദ സർഗാന ആസൂത്രിത ബോംബ് സ്ഫോടനം നടത്താൻ പദ്ധതിയുണ്ടെന്നും വൃത്തങ്ങൾ സൂചിപ്പിച്ചു.
ഈ ദമ്പതികളുടെ പേരുപയോഗിച്ച് സമാനമായ ഭീഷണി സന്ദേശം സമീപകാലത്ത് ലഭിച്ചതായി സുരക്ഷാ ഓപ്പറേഷൻസ് കൺട്രോൾ സെന്റർ (SOCC) കണ്ടെത്തി.“എന്നിരുന്നാലും, ഒരു അധിക ജാഗ്രത പ്രഖ്യാപിക്കുകയും എല്ലാ സുരക്ഷാ നടപടികളും ഐജിഐ എയർപോർട്ടിൽ വർദ്ധിപ്പിക്കുകയും ചെയ്തു,” പ്രസ്താവനയിൽ പറയുന്നു. സുരക്ഷാ ഓപ്പറേഷൻസ് കൺട്രോൾ സെന്റർ ബന്ധപ്പെട്ട എല്ലാ ഏജൻസികളെയും, ഉദ്യോഗസ്ഥരെയും ബോംബ് ഭീഷണിയെക്കുറിച്ച് വിവരങ്ങൾ നൽകിയിട്ടുണ്ട്.
“IGI എയർപോർട്ടിന്റെ എല്ലാ ടെർമിനലുകളിലും പരിശോധന നടത്തിയിട്ടുണ്ട്, ആക്സസ് കൺട്രോൾ, എൻട്രി പോയിന്റുകളിലുള്ള വാഹന പരിശോധനയും പട്രോളിംഗും ഊർജ്ജിതമാക്കി,” ഡൽഹി പോളിസ് വാർത്താ ഏജൻസിയോട് പറഞ്ഞു. ഈ ദമ്പതികൾ ഉൾപ്പെട്ട നേരത്തെയുള്ള ഭീഷണി സന്ദേശങ്ങളുടെ അന്വേഷണ റിപ്പോർട്ട് പരിശോധിക്കാനും ഇ-മെയിൽ ഉറവിടം പരിശോധിക്കാനും ഡൽഹി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post