കാബുൾ: അഫ്ഗാനിസ്ഥാനിൽ കാണ്ഡഹാർ സെൻട്രൽ ജയിൽ കീഴടക്കി കുറ്റവാളികളെ തുറന്നു വിട്ട് താലിബാൻ ഭീകരർ. ബുധനാഴ്ച ജയിൽ പിടിച്ചെടുത്തതായി താലിബാൻ വക്താവ് ക്വരി യൂസഫ് അഹ്മദി സ്ഥിരീകരിച്ചതായി അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതാദ്യമായല്ല താലിബാൻ കാണ്ഡഹാര്‍ ജയിൽ ആക്രമിക്കുന്നത്. 2008, 2011 വർഷങ്ങളിലും ഭീകരർ ജയിൽ പിടിച്ചെടുത്തു തടവുപുള്ളികളെ തുറന്നുവിട്ടിരുന്നു.
തുടർച്ചയായ ആക്രമണത്തിന്റെ ഫലമായി കാണ്ഡഹാർ നഗരത്തിലെ ജയിൽ പിടിച്ചെടുത്തതായി താലിബാൻ വക്താവ് പ്രസ്താവനയിൽ അറിയിച്ചു. ജയിലിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ കീഴടങ്ങി. ജയിൽ മോചനത്തെ കുറ്റവാളികള്‍ ‘സ്വാഗതം ചെയ്തതായും’ താലിബാൻ അറിയിച്ചിട്ടുണ്ട്. ജയിലിലെ കുറ്റവാളികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം ഭീകരർ കാണ്ഡഹാർ ജയിലിലെത്തിയിരുന്നു.
മൂവായിരത്തിലേറെ ഭീകരർ കാണ്ഡഹാർ ജയിലിലുണ്ടെന്ന് അഫ്ഗാനിസ്ഥാൻ സർക്കാർ നേരത്തെ സ്ഥിരീകരിച്ചിരുന്നു. അഫ്ഗാനിസ്ഥാന്റെ 65 ശതമാനം പ്രദേശങ്ങളും താലിബാന്റെ നിയന്ത്രണത്തിലാണെന്ന് യൂറോപ്യൻ യൂണിയന്‍ പ്രതിനിധി വ്യക്തമാക്കി. ചൊവ്വാഴ്ച വൈകിട്ട് വടക്കന്‍ പ്രവിശ്യയായ ബഗ്‍ലാന്റെ തലസ്ഥാനം താലിബാൻ പിടിച്ചെടുത്തിരുന്നു. ആറിലധികം പ്രവിശ്യാ തലസ്ഥാനങ്ങളാണു കഴിഞ്ഞ ആഴ്ചകളിൽ താലിബാൻ കീഴടക്കിയത്.
Discussion about this post