കുട്ടികളുടെ മാനസികാരോഗ്യം തകർക്കുന്ന രീതിയിൽ ആപ്പുകൾ രൂപകൽപ്പന ചെയ്തതിനും ലൈംഗിക ചൂഷണങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയതിനും ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം മാതൃ കമ്പനിയായ മെറ്റയ്ക്ക് ഭീമൻ പിഴ വിധിച്ച് അമേരിക്കയിലെ ന്യൂമെക്സിക്കോ സംസ്ഥാന കോടതി. 567 മില്യൺ ഡോളർ (ഏകദേശം 4,800 കോടിയിലധികം രൂപ) പിഴയൊടുക്കാനും കൗമാരക്കാരായ ഉപഭോക്താക്കളുടെ സുരക്ഷ മുൻനിർത്തി സർവീസുകളിൽ കാതലായ മാറ്റങ്ങൾ വരുത്താനും ജഡ്ജി ബ്രയാൻ ബീഡ്ഷെയ്ഡ് ഉത്തരവിട്ടു. മെറ്റയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കുട്ടികൾക്ക് കടുത്ത മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടാക്കുകയും അവരെ ആപ്പുകളുടെ ഉപയോഗത്തിന് അടിമകളാക്കുകയും ചെയ്യുന്നുവെന്ന് ന്യൂമെക്സിക്കോ അറ്റോർണി ജനറൽ റൗൾ തോറെസ് നൽകിയ ഹർജി ശരിവെച്ചുകൊണ്ടാണ് കോടതിയുടെ ചരിത്രപരമായ വിധി.
സാമൂഹിക മാധ്യമ ലോകത്ത് വൻ ചലനമുണ്ടാക്കുന്ന ഈ വിധിയിലൂടെ കൗമാരക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അടുത്ത അഞ്ചുവർഷത്തേക്ക് കർശനമായ മാറ്റങ്ങളാണ് മെറ്റ നടപ്പിലാക്കേണ്ടത്. ടീനേജുകാരുടെ മാസംതോറുമുള്ള ആപ്പ് ഉപയോഗ സമയം പരിമിതപ്പെടുത്തുക, നോട്ടിഫിക്കേഷനുകൾക്ക് നിയന്ത്രണമേർപ്പെടുത്തുക, മുതിർന്നവർ പ്രായപൂർത്തിയാകാത്തവരുമായി സമ്പർക്കം പുലർത്തുന്നതിൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരിക, എ.ഐ ചാറ്റ്ബോട്ടുകളിൽ സുരക്ഷ ഉറപ്പാക്കുക, കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ റിപ്പോർട്ടുകൾ കൂടുതൽ ജീവനക്കാരെ വെച്ച് വേഗത്തിൽ പരിശോധിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. പിഴത്തുകയിൽ 420 മില്യൺ ഡോളറും സോഷ്യൽ മീഡിയ അടിമത്തവും ദുരന്തങ്ങളും നേരിട്ട കുട്ടികളുടെ മാനസികാരോഗ്യ ചികിത്സാ സൗകര്യങ്ങൾക്കായാണ് വിനിയോഗിക്കുക. ബാക്കി തുക ബോധവൽക്കരണ പരിപാടികൾക്കും മുൻകരുതൽ പദ്ധതികൾക്കുമായി അഞ്ചുവർഷത്തേക്ക് മാറ്റിവെക്കും.
ഇതിനുമുൻപ് കേസിന്റെ ആദ്യ ഘട്ടത്തിൽ വ്യാജ സുരക്ഷാ വാഗ്ദാനങ്ങൾ നൽകി ഉപഭോക്താക്കളെ വഞ്ചിച്ചതിന് 375 മില്യൺ ഡോളർ പിഴ വിധിച്ച് ജൂറി ഉത്തരവിട്ടിരുന്നു. ഇതോടെ ന്യൂമെക്സിക്കോയിലെ കേസുകളിൽ മാത്രം മെറ്റ നൽകേണ്ട ആകെ തുക 942 മില്യൺ ഡോളറായി (ഏകദേശം 8,000 കോടിയോളം രൂപ) ഉയർന്നു. കുട്ടികളുടെ സുരക്ഷ മുൻനിർത്തി സോഷ്യൽ മീഡിയ കമ്പനിക്കെതിരെ ഒരു കോടതി ചുമത്തുന്ന ഏറ്റവും വലിയ തുകയാണിത്. അതേസമയം, വിധിക്കെതിരെ അപ്പീൽ പോകുമെന്ന് മെറ്റ വ്യക്തമാക്കി. കൗമാരക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ തങ്ങൾ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും വസ്തുതകളെ തെറ്റായി ചിത്രീകരിക്കുന്ന കേസിനെ നിയമപരമായി തള്ളുമെന്നും കമ്പനി അറിയിച്ചു. അമേരിക്കയിലുടനീളം ടെക് കമ്പനികൾക്കെതിരെ നടക്കുന്ന സമാനമായ നിരവധി കേസുകളിൽ വഴിത്തിരിവാകുന്നതാണ് ഈ പുതിയ കോടതി വിധി.












