കൊച്ചി: സിനിമയ്ക്കു ദൈവത്തിന്റെ പേരിട്ടു എന്നു കരുതി കോടതിക്ക് ഇടപെടാനാവില്ല എന്നു ചൂണ്ടിക്കാണിച്ച് നാദിർഷ സംവിധാനം ചെയ്യുന്ന ഈശോ സിനിമയ്‌ക്കെതിരെയുള്ള പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്.
ക്രിസ്ത്യൻ അസോസിയേഷൻ ഫോർ സോഷ്യൽ ആക്ഷനാണ് ദൈവത്തിന്റെ പേര് സിനിമയ്ക്കിട്ടു എന്നാരോപിച്ച് പ്രദർശന അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ടുള്ള പൊതു താൽപര്യ ഹർജി ഹൈക്കോടതിയിൽ ഫയൽ ചെയ്തത്. നാദിർഷ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ടൈറ്റിലായി ഈശോ എന്ന പേരുപയോഗിച്ചതിനു പിന്നാലെ വിവാദവും പൊട്ടിപ്പുറപ്പെട്ടിരുന്നു. സിനിമയ്ക്കെതിരെ മുൻ എംഎൽഎ പി.സി. ജോർജ് ഉൾപ്പടെയുള്ളവർ രംഗത്തെത്തിയെങ്കിലും വിവാദത്തെ എതിർത്തു ക്രൈസ്തവ വൈദികർ ഉൾപ്പടെയുള്ളവരും രംഗത്തെത്തി.
സിനിമയുടെ പേരു മാറ്റണമെന്നും ക്രൈസ്തവ വിശ്വാസങ്ങളെ അവഹേളിക്കുകയാണു സിനിമയുടെ ഉദ്ദേശമെന്നുമായിരുന്നു കത്തോലിക്ക കോൺഗ്രസ് സ്വീകരിച്ച നിലപാട്. എന്നാൽ സിനിമ മതേതര മനോഭാവമുള്ള കലാരൂപമാണെന്നും സമൂഹത്തിന്റെ മാനസിക സന്തോഷത്തിനായാണു നിർമിക്കുന്നതെന്നും സിനി ടെക്നിഷ്യൻസ് അസോസിയേഷനും വ്യക്തമാക്കിയിരുന്നു. സിനിമയുടെ പേരിനെ ചൊല്ലിയുള്ള വിവാദം അനാവശ്യമാണെന്നും സാംസ്‌കാരിക കേരളത്തിനു ഭൂഷണമല്ലെന്നുമുള്ള നിലപാടാണു മാക്ട സ്വീകരിച്ചത്. സിനിമയുടെ പേരുമാറ്റാൻ ഉദ്ദേശിക്കുന്നില്ല എന്ന നിലപാട് സംവിധായകൻ നാദിർഷയും സ്വീകരിച്ചിട്ടുണ്ട്.
Discussion about this post