കെ.എസ്.ആർ.ടി.സിയിലെ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി പ്രയോജനപ്പെടുത്തുന്ന സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിൽ വിവാദ പരാമർശം നടത്തിയ സംഭവത്തിൽ ഒടുവിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി സി.പി. ജോൺ. താൻ പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കണമായിരുന്നുവെന്നും പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ആത്മാർത്ഥമായി ഖേദം പ്രകടിപ്പിക്കുന്നുവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ തന്നോട് ആരും ആവശ്യപ്പെട്ടിട്ടല്ല ഖേദം പ്രകടിപ്പിക്കുന്നതെന്നും, ഉയർന്നുവന്ന വിവാദങ്ങൾ ഇതോടെ അവസാനിപ്പിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
പണം വേണ്ടാത്ത കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസുകളിൽ സ്ത്രീകൾ തിക്കിതിരക്കി കയറുന്നുവെന്നും, ഇതേ ആളുകൾ തന്നെ മക്കളെ ഉയർന്ന ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ പഠിപ്പിക്കാൻ മടി കാണിക്കുന്നില്ലെന്നുമായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. പരാമർശം വലിയ രീതിയിൽ വാർത്തയായതോടെ ഭരണ-പ്രതിപക്ഷ ഭേദമന്യേ വൻ ജനരോഷമാണ് മന്ത്രിക്കെതിരെ ഉയർന്നത്. സൗജന്യ യാത്ര ആരുടെയും ഔദാര്യമല്ല മറിച്ച് അത് ജനങ്ങളുടെ അവകാശമാണെന്ന് വ്യക്തമാക്കിയ മന്ത്രി, ആരെയും അടച്ചാക്ഷേപിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും കൂട്ടിച്ചേർത്തു.
കേരളത്തിൽ കടുത്ത ദാരിദ്ര്യമുണ്ടെന്നും അത് ഒരുപരിധി വരെ ലഘൂകരിക്കാനുള്ള സർക്കാരിന്റെ പ്രധാന മാർഗമാണ് പ്രിയദർശിനി പദ്ധതിയെന്നും സി.പി. ജോൺ ചൂണ്ടിക്കാട്ടി. പ്രിയദർശിനി കെ.എസ്.ആർ.ടി.സിക്ക് യാതൊരുവിധ ബാധ്യതയുമല്ല, മറിച്ച് യു.ഡി.എഫ് സർക്കാരിന്റെ അഭിമാന പദ്ധതിയാണത്. യാത്രക്കാരുടെ തിരക്ക് കൂടുതലുള്ള ചുരങ്ങളും മലയോര മേഖലകളും ഉൾപ്പെടുന്ന റൂട്ടുകളിൽ കൂടുതൽ ബസുകൾ സർവീസ് നടത്തുന്നതിനായി തരംതിരിച്ച് ഇടും. സർവീസിലിറക്കുന്ന പല വാഹനങ്ങൾക്കും പഴക്കമുണ്ടെന്ന യാഥാർത്ഥ്യം നിലനിൽക്കുന്നുണ്ടെങ്കിലും ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ സർവീസുകൾ മുന്നോട്ട് കൊണ്ടുപോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.











