തൃശ്ശൂരിന്റെ സാംസ്കാരിക പെരുമയായ ലോകപ്രസിദ്ധ പുലിക്കളി സംഘങ്ങൾക്കായുള്ള കേന്ദ്ര ധനസഹായം ഔദ്യോഗികമായി അനുവദിച്ച് ഉത്തരവായതായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും അഡ്മിനിസ്ട്രേറ്റീവ് നടപടിക്രമങ്ങളും പാലിക്കപ്പെടാത്തത് കാരണം ഫണ്ട് കൈമാറുന്നതിൽ നേരത്തെ സാങ്കേതിക തടസ്സങ്ങൾ നേരിട്ടിരുന്നു. എന്നാൽ തൃശ്ശൂരിന്റെ തനത് കലാരൂപത്തിന് യാതൊരുവിധ പ്രതിസന്ധിയും ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെ, ഇതൊരു പ്രത്യേക കേസായി പരിഗണിച്ചാണ് കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി ലഭ്യമാക്കിയതെന്ന് മന്ത്രി വ്യക്തമാക്കി.
ഭാവിയിൽ കേന്ദ്ര സർക്കാരിന്റെ നിർദ്ദിഷ്ട മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാമെന്ന് സംസ്ഥാന സർക്കാർ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് പൂർണ്ണമായി അനുവദിച്ചിരിക്കുന്നത്. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക ലഭ്യമാക്കുന്നത്. തൃശ്ശൂരിന്റെ അഭിമാനമായ പുലിക്കളിയെ ചേർത്തുപിടിക്കാൻ കേന്ദ്ര സർക്കാർ എന്നും ഒപ്പമുണ്ടാകുമെന്നും, വരാനിരിക്കുന്ന ഓണക്കാലത്ത് പുലിക്കളിയുടെ വർണ്ണപ്പൊലിമയും ആവേശവും വാനോളമുയർത്താൻ ഈ ധനസഹായം വലിയ കരുത്താകുമെന്നും സുരേഷ് ഗോപി തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
നേരത്തെ പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ഫണ്ട് വൈകുന്നതുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിൽ വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. എന്നാൽ എല്ലാ തടസ്സങ്ങളും പരിഹരിച്ച് ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയതോടെ സംഘാടകർക്കും തൃശ്ശൂരിലെ ജനങ്ങൾക്കും ഒരുപോലെ ആശ്വാസമായിരിക്കുകയാണ്. കൾച്ചറൽ സെന്ററുകളുടെയും ടൂറിസം മന്ത്രാലയത്തിന്റെയും സഹകരണത്തോടെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ഇത്തവണത്തെ പുലിക്കളി മഹോത്സവം സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ് പുലിക്കളി സംഘങ്ങൾ.











