ഡൽഹി : രാജ്യസേവനം ആഗ്രഹിക്കുന്ന പെൺകുട്ടികളെ സൈനിക് സ്കൂളുകളിലേക്ക് സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ എല്ലാ സൈനിക് സ്കൂളുകളിലും പെണ്‍കുട്ടികളുടെ പ്രവേശനം അനുവദിക്കുമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.
”രാജ്യത്തെ സേവിക്കാന്‍ സ്വപ്നം കാണുന്ന പെണ്‍മക്കള്‍ക്കും പരിശീലനം നേടി ഉന്നത സൈനിക പദവി നേടാന്‍ ഇനി തടസ്സമില്ല. സൈന്യത്തില്‍ ചേര്‍ന്നോ അല്ലെങ്കില്‍ ഒരു സൈനിക ഓഫീസര്‍ ആയോ രാജ്യത്തെ സേവിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യയുടെ പെണ്‍മക്കള്‍ക്കും ഇവിടെ പ്രവേശനം നേടാനാകും” പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തുടനീളമുള്ള നിരവധി പെണ്‍കുട്ടികള്‍ സൈനിക് സ്‌കൂളുകളില്‍ പഠിക്കാനുള്ള ആഗ്രഹം അഭ്യര്‍ത്ഥനകളായി പ്രധാനമന്ത്രിയെ അറിയിച്ചതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. ”സൈനിക് സ്‌കൂളുകളില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് പെണ്‍കുട്ടികളില്‍ നിന്ന് എനിക്ക് സന്ദേശങ്ങള്‍ ലഭിക്കാറുണ്ടായിരുന്നു. അവര്‍ക്കും സൈനിക് സ്‌കൂളുകളുടെ വാതിലുകള്‍ തുറക്കണം. ഏകദേശം 22.5 വര്‍ഷം മുമ്പ് പെണ്‍കുട്ടികള്‍ക്കുള്ള പ്രവേശനത്തിന്റെ ഭാഗമായി മിസോറാമിലെ സൈനിക് സ്‌കൂളില്‍ ഒരു പരീക്ഷണം നടത്തിയിരുന്നു” അദ്ദേഹം പറഞ്ഞു.
പെണ്‍കുട്ടികള്‍ക്കായി സൈനിക് സ്കൂളുകള്‍ തുറക്കാന്‍ കഴിഞ്ഞ വര്‍ഷം ശ്രമങ്ങള്‍ നടന്നിരുന്നുവെങ്കിലും ഹോസ്റ്റലുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് ക്രമീകരണങ്ങളുടെ അഭാവം കാരണം ദൗത്യം സാക്ഷാത്കരിക്കാനായില്ല. ഇപ്പോള്‍ അതുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ഈ വര്‍ഷം മുതല്‍ പെണ്‍കുട്ടികള്‍ക്ക് സൈനിക് സ്കൂളുകളില്‍ പ്രവേശനം നേടാമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
”21ാം നൂറ്റാണ്ടിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പുതിയ ദേശീയ വിദ്യാഭ്യാസ നയം ഫലപ്രദമാകും. പുതിയ നയം ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തില്‍ ഒരു പ്രധാന ശക്തിയായി മാറും. പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ മാതൃഭാഷയില്‍ പഠിച്ച ശേഷം പ്രൊഫഷണലുകളാകുമ്പോൾ അവരുടെ കഴിവിനോട് നീതി പുലര്‍ത്തും. പാഠ്യേതര വിഷയങ്ങളായ കായിക ഇവന്റുകള്‍ക്കും മറ്റ് സ്‌കില്‍ വളര്‍ച്ചയും മുഖ്യധാരാ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കിയിട്ടുണ്ടെന്ന മറ്റൊരു പ്രത്യേകത കൂടിയുണ്ട് പുതിയ ദേശീയ വിദ്യാഭ്യാസനയത്തിൽ”- പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post