ഡൽഹി: ഇന്ത്യയുമായുള്ള വ്യാപാരബന്ധം നിർത്തിവെച്ചെന്ന് താലിബാൻ. പാകിസ്ഥാനിലേക്കുള്ള അതിർത്തി താലിബാൻ അടച്ചതോടെയാണ് ഇന്ത്യയിലേക്കുള്ള മുഴുവൻ വ്യാപാര ഇടപാടുകളും നിന്നത്.
അഫ്ഗാനിസ്താനിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്‌സ്‌പോർട്ട് ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ ഡോ.അജയ് സഹായി മാധ്യമങ്ങളോട് പറഞ്ഞു.
പാകിസ്താൻ വഴിയുള്ള ചരക്ക് നീക്കം താലിബാൻ മരവിപ്പിച്ചിരിക്കുകയാണ്. കച്ചവടത്തിലും നിക്ഷേപത്തിലുമടക്കം അഫ്ഗാനിസ്താനും ഇന്ത്യക്കുമിടയിൽ ദീർഘകാലമായ ബന്ധമാണുള്ളത്.
എന്നാൽ ഇന്ത്യക്ക് വ്യാപാര ബന്ധമുള്ളത് താലിബാനുമായല്ലെന്നും അഫ്ഗാനിസ്ഥാനുമായാണെന്നും അത് തുടരുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അഫ്ഗാനിസ്താനുമായുള്ള ചരിത്രപരമായ ബന്ധം തുടരും. ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ പറഞ്ഞു. അഫ്ഗാനിലെ സ്ഥിതിഗതികൾ വിലയിരുത്തുകയാണ്. കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കുകയാണ് പ്രഥമ ലക്ഷ്യമെന്നും ജയ്ശങ്കർ വ്യക്തമാക്കി.
ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗൺസിലിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Discussion about this post