ഡൽഹി: ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി ഒമ്പത് ജഡ്ജിമാർ ഒരുമിച്ച് അധികാരമേറ്റു. മൂന്ന് വനിതാ ജഡ്ജിമാരുൾപ്പെടെ ഉൾപ്പെടെ ഒമ്പത് പുതിയ സുപ്രീം കോടതി ജഡ്ജിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. കേരള ഹൈക്കോടതി ജഡ്ജി സി.ടി. രവികുമാറും ഇതിൽ ഉൾപ്പെടുന്നു. ചീഫ് ജസ്റ്റിസ് എൻ വി രമണ ഇവർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
കോടതിയുടെ അഡീഷനൽ ബിൽഡിങ് സമുച്ചയത്തിലാണ് സത്യപ്രതിജ്ഞ നടന്നത്. പരമ്പരാഗതമായി ചീഫ് ജസ്റ്റിസിന്റെ കോടതി മുറിയിലാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. കോവിഡ് പശ്ചാത്തലത്തിലാണ് ചടങ്ങ് കെട്ടിട സമുച്ചയത്തിലേക്ക് മാറ്റിയത്.
ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക (കർണാടക ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ്), ജസ്റ്റിസ് വിക്രം നാഥ് (ഗുജറാത്ത് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ്), ജസ്റ്റിസ് ജിതേന്ദ്ര കുമാർ മഹേശ്വരി (സിക്കിം ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ്), ജസ്റ്റിസ് ഹിമ കോലി (തെലങ്കാന ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ്), ജസ്റ്റിസ് ബിവി നാഗരത്ന (കർണാടക ഹൈക്കോടതി ജഡ്ജി) എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. 2027 സെപ്റ്റംബറിൽ ഇന്ത്യയിലെ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസാകാനുള്ള തയ്യാറെടുപ്പിലാണ് ജസ്റ്റിസ് നാഗരത്ന. മുൻ ചീഫ് ജസ്റ്റിസ് ഇ.എസ് വെങ്കിടരാമയ്യയുടെ മകളാണ്.
ജസ്റ്റിസ് സി.ടി രവികുമാർ (മുൻ കേരള ഹൈക്കോടതി ജഡ്ജി), ജസ്റ്റിസ് എം എം സുന്ദ്രേഷ് (മുൻ മദ്രാസ് ഹൈക്കോടതി ജഡ്ജി), ജസ്റ്റിസ് ബേല എം ത്രിവേദി (ഗുജറാത്ത് ഹൈക്കോടതി മുൻ ജഡ്ജി), ജസ്റ്റിസ് പി.എസ് നരസിംഹ (മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ) എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 33 ആയി.
Discussion about this post