ടോക്യോ: ടോക്യോ പാരലിമ്പിക്സിലെ ഇന്ത്യൻ കുതിപ്പ് തുടരുന്നു. പുരുഷ വിഭാഗം ഹൈജംപില്‍ (ടി 63) ഇന്ത്യ വെള്ളിയും വെങ്കലവും സ്വന്തമാക്കി. മാരിയപ്പന്‍ തങ്കവേലു (1.86 മീറ്റന്‍) വെള്ളി നേടിയപ്പോള്‍ ശരദ്കുമാര്‍ (1.83 മീറ്റര്‍) വെങ്കലം സ്വന്തമാക്കി. മാരിയപ്പന്‍ തങ്കവേലുവിന്‍റെയും ശരദിന്‍റെയും സീസണിലെ മികച്ച പ്രകടനമാണിത്.
2016ൽ റിയോയിൽ ഹൈജംപിൽ സ്വർണം നേടിയ മാരിയപ്പൻ തങ്കവേലുവിന്റെ രണ്ടാം പാരാലിമ്പിക്‌സ് മെഡലാണിത്. അവസാന റൗണ്ടിലാണ് മാരിയപ്പൻ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. അവസാന ശ്രമത്തിൽ അമേരിക്കയുടെ സാം ഗ്രേവ് സ്വർണം നേടി. 2016 ൽ ലോകചാമ്പ്യനായിരുന്ന സാം ഗ്രേവിനെ മറികടന്നായിരുന്നു മാരിയപ്പന്റെ സ്വർണനേട്ടം. മാരിയപ്പന്‍ തങ്കവേലുവിനും ശരദിനുമൊപ്പം മാറ്റുരച്ച മറ്റൊരു ഇന്ത്യന്‍ താരമായ വരുണ്‍ ഭാട്ടി 1.77 മീറ്റര്‍ ഉയരം താണ്ടി ഏഴാമതെത്തി.
ഇതോടെ ടോക്യോ പാരലിമ്പിക്സിലെ ഇന്ത്യയുടെ മെഡല്‍നേട്ടം 10 ആയി. ചൊവ്വാഴ്ച 10 മീറ്റര്‍ എയര്‍പിസ്റ്റളില്‍ (എസ്.എച്ച് 1ക്ലാസ്) ഇന്ത്യയുടെ സിങ്രാജ് അദാന വെങ്കലമെഡല്‍ സ്വന്തമാക്കിയിരുന്നു.
ജാവലിന്‍ ത്രോയില്‍ ഇന്ത്യ ഏറെ നേട്ടങ്ങള്‍ കൊയ്ത ദിനമായിരുന്നു തിങ്കള്‍. സുമിത് ആന്‍റില്‍ പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ (F64) ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടി. 68.55 മീറ്ററാണ് സുമിത് എറിഞ്ഞത്. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ (F46) ദേവേന്ദ്ര ജജാരിയ വെള്ളിയും സുന്ദര്‍ സിങ് ഗുജ്ജാര്‍ വെങ്കലവും നേടിയിരുന്നു.
ഷൂട്ടിങ് (10 മീറ്റര്‍ എയര്‍ റൈഫില്‍) വിഭാഗത്തില്‍ അവനി ലേഖാര ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടിയതും ഇന്ത്യയുടെ അഭിമാനനേട്ടമായി. പാരാലിമ്പിക്സിന്‍റെ ചരിത്രത്തില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് അവനി.
ഡിസ്കസ്ത്രോയില്‍ യോഗേഷ് കത്തൂനിയ, ടേബ്ള്‍ ടെന്നിസില്‍ ഭവിനബെന്‍ പട്ടേല്‍, ഹൈജംപില്‍ നിഷാദ് കുമാര്‍ എന്നിവര്‍ വെള്ളി നേടി. ഡിസ്കസ്ത്രോയില്‍ വിനോദ്കുമാര്‍ വെങ്കലം നേടിയെങ്കിലും പിന്നീട് അയോഗ്യനായി പ്രഖ്യാപിക്കുകയായിരുന്നു.
Discussion about this post