ടോക്യോ: പ്രണയസാക്ഷാത്കാരത്തിനായി കോടികളുടെ സമ്മാനവും രാജകുമാരി പദവിയും വേണ്ടെന്നു വെച്ചിരിക്കുകയാണ് ജപ്പാൻ രാജകുമാരി മാകോ. കാമുകൻ കെയ് കൊമുറോയെ വിവാഹം ചെയ്യാൻ ഒരുങ്ങുകയാണ് അവർ. വിവാഹത്തിനുശേഷം യു.എസിലായിരിക്കും ഇരുവരും താമസിക്കുക.
ജപ്പാനിലെ ഇപ്പോഴത്തെ രാജാവ് അകിഷിനോയുടെ മകളും അകിഹിതോ ചക്രവർത്തിയുടെ പേരക്കുട്ടിയുമാണ് 29-കാരി മാകോ. രാജകുടുംബത്തിലെ നിയമങ്ങൾ അവഗണിച്ചാണ്, നിയമരംഗത്ത് ജോലിചെയ്യുന്ന കെയ് കൊമുറോ എന്ന സാധാരണക്കാരനെ ജീവിതപങ്കാളിയായി തിരഞ്ഞെടുത്തത്. ടോക്യോയിലെ ഇന്റർനാഷണൽ ക്രിസ്റ്റ്യൻ സർവകലാശാലയിൽ നിയമപഠനത്തിനിടെയാണ് ഇരുവരും കണ്ടുമുട്ടുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിന് വഴിമാറുകയായിരുന്നു.
രാജകുടുംബത്തിലെ പെൺകുട്ടികൾ സാധാരണക്കാരനെ വിവാഹം കഴിച്ചാൽ രാജകീയപദവികളും അധികാരങ്ങളും നഷ്ടമാകുമെന്നാണ് നിയമം. മാകോയ്ക്ക് രാജകുമാരിയുടെ പദവിയും സൗകര്യങ്ങളും നഷ്ടമാവും. അതുകൊണ്ടുതന്നെ മാകോ-കൊമുറോ പ്രണയകഥ അന്താരാഷ്ട്രതലത്തിൽത്തന്നെ ഏറെക്കാലമായി ശ്രദ്ധനേടിയിരുന്നു.
നിബന്ധനകളോടെ വിവാഹത്തിന് സമ്മതിക്കാമെന്നായിരുന്നു രാജാവ് അകിഷിനോ പറഞ്ഞത്. എന്നാൽ, നിബന്ധനകൾ അംഗീകരിക്കില്ലെന്നും പരമ്പരാഗത ആചാരങ്ങളില്ലാതെ, രാജകുടുംബത്തിൽനിന്നുള്ള കോടിക്കണക്കിന് രൂപയുടെ സമ്മാനം നിരസിച്ച് വിവാഹം ലളിതമാക്കാനാണ് ഇവരുടെ തീരുമാനം. ആചാരപ്രകാരം മാകോയ്ക്ക് രാജകുടുംബത്തിൽനിന്ന് ലഭിക്കേണ്ടത് 8.76 കോടി രൂപ (137 മില്ല്യൻ യെൻ) ആണ്.
Discussion about this post