ഡൽഹി: ഭാര്യയെയും 2 മക്കളെയും കൊലപ്പെടുത്തിയ ശേഷം തന്റെ മരണവും വ്യാജമായി സൃഷ്ടിച്ച് ഒളിവിൽ കഴിഞ്ഞയാൾ 3 വർഷത്തിനു ശേഷം പിടിയിൽ. ഗ്രേറ്റർ നോയിഡ സ്വദേശി രാകേഷാണ് (34) കസ്ഗഞ്ച് പൊലീസിന്റെ പിടിയിലായത്.
ഭാര്യയെയും 2 മക്കളെയും കൊലപ്പെടുത്തിയ ശേഷം അവരുടെ മൃതദേഹം വീട്ടിൽ കുഴിച്ചിട്ട രാകേഷ് 2 മാസത്തിനു ശേഷം സുഹൃത്തിനെയും കൊലപ്പെടുത്തി. സുഹൃത്തിന്റെ വസ്ത്രത്തിൽ തന്റെ തിരിച്ചറിയൽ കാർഡ് ഉപേക്ഷിച്ചാണ് ആൾമാറാട്ടം നടത്തിയത്.
മരിച്ചതു രാകേഷാണെന്ന ധാരണയിലായിരുന്നു പൊലീസ്. 2018 ഫെബ്രുവരി മുതൽ നടന്ന സംഭവങ്ങളുടെ ചുരുളാണു 3 വർഷത്തിനു ശേഷം പൊലീസ് അഴിച്ചെടുത്തത്. ഗ്രേറ്റർ നോയിഡയിലെ ബിസ്‌രക് പൊലീസ് സ്റ്റേഷനിലെത്തിയ വയോധികൻ തന്റെ 27 വയസ്സുള്ള മകളെയും 2 കൊച്ചുമക്കളെയും കാണാനില്ലെന്നു പരാതി നൽകി.
മൂന്നും ഒന്നും വയസ്സുള്ള കുട്ടികളെയും മകളുടെ ഭർത്താവ് രാകേഷ് തട്ടിക്കൊണ്ടു പോയെന്നായിരുന്നു പരാതി. ഇതിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. 2 മാസത്തിനു ശേഷം ധോൽന പൊലീസ് സ്റ്റേഷനിലാണു രാകേഷ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസ് റജിസ്റ്റർ ചെയ്തത്. ഇതിനിടെ കഴിഞ്ഞ ദിവസം രാകേഷ് പൊലീസ് പിടിയിലായി. ചോദ്യം ചെയ്യലിൽ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി മൃതദേഹം മറവു ചെയ്തുതായി മൊഴി നൽകി.
വീട്ടിലെത്തി അന്വേഷണം നടത്തിയ പൊലീസ് മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതു ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചതായും വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
Discussion about this post