തിരുവല്ല: സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഞായറാഴ്ച തിരുവല്ലയില്‍ കോവിഡ് മാനദണ്ഡം ലംഘിച്ച് സി.പി.എമ്മിന്റെ പൊതുയോഗം. പരിപാടിയിൽ സംസ്ഥാന നേതാക്കളടക്കം നൂറിലേറെ പേരാണ് പങ്കെടുത്തത്. വിവിധ പാര്ട്ടികളില്നിന്നെത്തിയവരെ സ്വീകരിക്കുന്നതായിരുന്നു പരിപാടി.
സെക്രട്ടറിയേറ്റ് അംഗം കെ.ജെ. തോമസ്, ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു, മുന്‍ ജില്ല സെക്രട്ടറി അഡ്വ. അനന്ദഗോപന്‍ എന്നിവരടക്കം പ്രമുഖ നേതാക്കളെല്ലാം കുറ്റൂരില്‍ ഞായറാഴ്ച ഉച്ചയോടെ നടന്ന പൊതുയോഗത്തിനുണ്ടായിരുന്നു.
തിരുവല്ലയില്‍ കഴിഞ്ഞമാസം മതില് തകര്‍ത്ത് വയോധികനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിയായ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. സഞ്ചുവും നേതാക്കള്‍ക്കൊപ്പം യോഗത്തില്‍ പങ്കെടുത്തിരുന്നു. കേസില്‍ ഏഴാം പ്രതിയായ സഞ്ജുവിനെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
അതേസമയം കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള പരിപാടിക്കെതിരെ കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തെത്തി. നേതാക്കള്‍ക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി തിരുവല്ല നിയോജക മണ്ഡലം പ്രസിഡന്റ് ശ്യാം മണിപ്പുഴ തിരുവല്ല ഡിവൈ.എസ്.പിക്ക് പരാതി നല്കി.
Discussion about this post