ചെന്നൈ: കുളത്തിൽ വീണ പൊന്നോമനകളെ രക്ഷിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട അച്ഛൻ മക്കളുടെ മൃതദേഹം ആശുപത്രി മോർച്ചറിയിലെത്തിച്ചതിനു പിന്നാലെ ജീവനൊടുക്കി. വെല്ലൂർ ആമ്പൂരിലെ കുന്നിൻ മുകളിലെ ക്ഷേത്രത്തിൽ വിനായക ചതുർഥിക്കെത്തിയ ലോകേശ്വരന്റെയും മീനാക്ഷിയുടെയും മക്കൾ ജസ്വന്തും (8) ഹരിപ്രീതയും (6) ആണ് ക്ഷേത്രകുളത്തിൽ മുങ്ങി മരിച്ചത്.
കൈലാസഗിരി കുന്നിലെ മുരുകൻ കോവിലെ കുളത്തിലാണു ദുരന്തമുണ്ടായത്. അമ്മ ക്ഷേത്രത്തിലെ പൂജകളിൽ പങ്കെടുക്കുന്നതിനിടെ അച്ഛനും മക്കളും കുളത്തിന്റെ കരയിൽ വിശ്രമിക്കുകയായിരുന്നു. അതിനിടെ ഹരിപ്രീത കുളത്തിലേക്കു കാൽവഴുതി വീണു. അനിയത്തിയെ രക്ഷിക്കാനായി ജസ്വന്തും എടുത്തുചാടി. ഇരുവരെയും രക്ഷിക്കാൻ അച്ഛൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഉത്തരാഖണ്ഡ് സ്വദേശികളായ ലോകേശ്വരനും ഭാര്യയും 10 വർഷമായി ആമ്പൂരിലാണ് താമസം.
ഒരു മണിക്കൂറിനു ശേഷം അഗ്നിശമനസേന എത്തിയാണു കുഞ്ഞുങ്ങളെ പുറത്തെടുത്തത്. കുന്നിൻമുകളിൽനിന്ന് പൊലീസ് ഉദ്യോഗസ്ഥർ തന്നെ മൃതശരീരം ചുമലിലേറ്റി 2 കിലോമീറ്റർ നടന്നു. അച്ഛനും അമ്മയും കണ്ണീരോടെ പിന്നാലെയും.രാത്രി മുഴുവൻ ആമ്പൂർ സർക്കാർ ആശുപത്രി മോർച്ചറിക്കു മുന്നിൽ അവർ കരഞ്ഞു കഴിച്ചു കൂട്ടി.
രാവിലെ ആശുപത്രിയിൽ നിന്ന് ഇറങ്ങി നേരെ പോയത് റെയിൽവേ സ്റ്റേഷനിലേക്കാണ്. പ്ലാറ്റ്ഫോമിലെ കടയിൽ നിന്നു ജ്യൂസ് വാങ്ങിയ ലോകേശ്വരൻ അതിൽ കീടനാശിനി കലർത്തി കഴിച്ചു. ബാക്കിയുണ്ടായിരുന്നത് കഴിക്കാൻ ശ്രമിച്ച ഭാര്യയെ അതിന് അനുവദിക്കാതെ തള്ളിത്താഴെയിട്ട് കുഴഞ്ഞു വീണു. ആശുപത്രിയിലെത്തിച്ചെപ്പോഴേക്കും ലോകേശ്വരൻ മരിച്ചിരുന്നു.
Discussion about this post