കൊൽക്കത്ത:ഭവാനിപൂർ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ അനിവാര്യതയെ ചോദ്യം ചെയ്ത് ഹൈക്കോടതി. തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് നല്കിയ പൊതുതാത്പര്യ ഹര്ജിയിലായിരുന്നു കോടതിയുടെ പരാമര്ശം. തിരഞ്ഞെടുപ്പിന്റെ സാമ്പത്തിക ഉത്തരവാദിത്തം ആരാണ് ഏറ്റെടുക്കുകയെന്നും കോടതി ചോദിച്ചു. കൊൽക്കത്ത ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് രാജേഷ് ബിൻഡാൽ, ജസ്റ്റിസ് രാജർഷി ഭരദ്വാജ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് പൊതുതാൽപര്യ ഹർജി പരിഗണിച്ചത്. പൊതു താത്പര്യ ഹര്ജിയില് തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) സമർപ്പിച്ച സത്യവാങ്മൂലം രേഖപ്പെടുത്താനും കോടതി വിസമ്മതിച്ചു.
ഭവാനിപൂരില് ഉപതെരഞ്ഞെടുപ്പ് ഉടൻ നടത്തിയില്ലെങ്കിൽ “ഭരണഘടനാ പ്രതിസന്ധി” ഉണ്ടാകുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറി സൂചിപ്പിച്ചിരിക്കുന്നത്. “ചില ആളുകൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും വിജയിക്കുകയും തുടർന്ന് വിവിധ കാരണങ്ങളാൽ അവർ രാജിവയ്ക്കുകയും ചെയ്യുന്നു,” . ഇപ്പോൾ ഒരാൾക്ക് ഈ സീറ്റിൽ നിന്ന് വിജയിക്കാൻ അവസരം നൽകാനായി ഒരാള് രാജിവയ്ക്കുകയാണ്. ഈ തിരഞ്ഞെടുപ്പിന്റെ ചെലവ് ആരാണ് വഹിക്കുക? ഈ തിരഞ്ഞെടുപ്പിനായി നികുതിദായകരുടെ പണം എന്തിന് ചെലവഴിക്കണം? ‘എന്നാണ് കോടതിയുടെ ചോദ്യം.
ഹർജിക്കാരന്റെ വാദങ്ങൾ കണക്കിലെടുത്ത് സെപ്റ്റംബർ 6 ന് പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ ഉള്ളടക്കങ്ങൾ സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്തുകൊണ്ടാണ് ഭവാനിപൂരിൽ മാത്രം ഉപതെരഞ്ഞെടുപ്പ് അനുവദിച്ചതെന്നും അവിടെ ഉപതെരഞ്ഞെടുപ്പ് ഉടനടി നടത്തിയില്ലെങ്കിൽ അത് ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കമ്മീഷൻ കരുതുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. . തിരഞ്ഞെടുപ്പ് കമ്മീഷൻറെ സത്യവാങ്മൂലത്തെയും കോടതി ശക്തമായി വിമർശിച്ചു.
കോടതിയില് സമര്പ്പിച്ച സത്യവാങ്മൂലത്തിൽ ആരും ഒപ്പ് വെയ്ക്കാത്തതും കോടതി ചൂണ്ടിക്കാട്ടി. ഇത് കോടതി രേഖകളില് സൂക്ഷിക്കാന് കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഹർജിക്കാരനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ് രഞ്ജൻ ഭട്ടാചാര്യയും സത്യവാങ്മൂലത്തെ ചോദ്യം ചെയ്തു. കോടതി സത്യവാങ്മൂലം രേഖപ്പെടുത്തരുതെന്നും , പ്രധാനപ്പെട്ട കാര്യങ്ങൾ അതിൽ സ്ഥിരീകരിച്ചിട്ടില്ലെന്നും ഭട്ടാചാര്യ ചൂണ്ടിക്കാട്ടി.
സത്യവാങ്മൂലം വലിയ തിടുക്കത്തിലാണ് തയ്യാറാക്കിയതെന്നും തെറ്റുകളുണ്ടെന്നും. പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതിയിൽ നിന്ന് അനുമതി വേണമെന്നും ‘ തിരഞ്ഞെടുപ്പ് കമ്മീഷനുവേണ്ടി ഹാജരായ അഭിഭാഷകരായ ദീപയൻ ചൗധരിയും സിദ്ധാന്ത് കുമാറും വാദിച്ചു . പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയ്ക്ക് വേണ്ടിയാണ് ഭവാനിപൂരില് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. സെപ്റ്റംബർ 30 ന് ആണ് തിരഞ്ഞെടുപ്പ്.
Discussion about this post