ശ്രീനഗർ : ജമ്മു കശ്മീരിലെ ബന്ദിപോറ ജില്ലയിൽ ഞായറാഴ്ച നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട രണ്ട് ഭീകരർക്കും ഭീകര സംഘടനയായ ലഷ്കർ-ഇ-തോയ്ബയുമായി (എൽഇടി) ബന്ധമുണ്ടെന്ന് കശ്മീർ പോലീസ് ഇൻസ്പെക്ടർ ജനറൽ വിജയ് കുമാർ പറഞ്ഞു.
മരിച്ച ഭീകരരിൽ ഒരാൾ ബിജെപി ജില്ലാ പ്രസിഡന്റ് വസീം ബാരിയെയും അദ്ദേഹത്തിന്റെ രണ്ട് കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ ആളാണ്. കഴിഞ്ഞ വർഷം ജൂലൈയിലാണ് ബിജെപി നേതാവ് വസീം ബാരിയും അദ്ദേഹത്തിന്റെ അച്ഛനും സഹോദരനും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഞായറാഴ്ച രാവിലെ 8 മണിയോടെയാണ് ബന്ദിപോറ ജില്ലയിലെ വത്നിര മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിച്ചത്. “ഭീകരർ എവിടെയാണെന്ന് ഇന്നലെ വിവരം ലഭിച്ചിരുന്നു. തുടർന്ന് ഞങ്ങൾ പ്രദേശം ഉപരോധിക്കുകയും കീഴടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു, പക്ഷേ അവർ അതിന് വിസമ്മതിച്ചു. പിന്നീട് വെടിവെപ്പിൽ ഞങ്ങൾ ഭീകരരെ കൊലപ്പെടുത്തി . ഈ ഭീകരർ ലഷ്‌കർ-ഇ- -ടൊയിബ (എൽഇടി)യുടെ അംഗങ്ങളാണ് “- ഇൻസ്പെക്ടർ ജനറൽ കൂട്ടിച്ചേർത്തു.
മരിച്ച രണ്ട് ഭീകരർ ആസാദ്, ആബിദ് എന്നിവരാണെന്ന് തിരിച്ചറിഞ്ഞതായി ഐജിപി പറഞ്ഞു. കൊല്ലപ്പെട്ട ആസാദ് പ്രാദേശികമായി പരിശീലനം ലഭിച്ച ഭീകരനാണെന്നും, ആബിദ് പാകിസ്താൻ പരിശീലനം ലഭിച്ച ഭീകരനാണെന്നും വിജയ് കുമാർ പറഞ്ഞു. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തു നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുത്തതായി പോലീസ് വ്യക്തമാക്കി.
Discussion about this post