ഡല്‍ഹി: ബന്ധു നിയമന വിവാദ കേസില്‍ മുന്‍ മന്ത്രി കെ.ടി. ജലീലിന് സുപ്രീംകോടതിയില്‍ തിരിച്ചടി. സംസ്ഥാന ലോകായുക്ത ഉത്തരവും ഹൈകോടതി വിധിയും സ്റ്റേ ചെയ്യണമെന്ന ജലീലിന്‍റെ ആവശ്യം സുപ്രീംകോടതി തള്ളി. അപേക്ഷ സ്വീകരിക്കാതെയുള്ള ബന്ധു നിയമനമാണ് നടന്നിരിക്കുന്നത്. അപേക്ഷ ക്ഷണിക്കാതെയുള്ള ബന്ധു നിയമനം ഭരണഘടനാവിരുദ്ധമാണ്. സംസ്ഥാന ലോകായുക്തയുടെ റിപ്പോര്‍ട്ടില്‍ ഇടപെടാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
നിയമനത്തില്‍ സ്വജനപക്ഷപാതമില്ലെന്നും സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടെന്നും സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീല്‍ ഹർജിയില്‍ ജലീല്‍ ചൂണ്ടിക്കാട്ടിയത്. ലോകായുക്ത നടപടിക്രമങ്ങള്‍ പാലിച്ചില്ല. പ്രാഥമിക അന്വേഷണം നടത്താതെയാണ് തനിക്കെതിരായ ലോകായുക്തയുടെ കണ്ടെത്തല്‍ ഉണ്ടായിരിക്കുന്നത്. രേഖകളും വസ്തുതകളും ലോകായുക്ത കൃത്യമായി പരിശോധിച്ചില്ല. ലോകായുക്തയുടെ കണ്ടെത്തലിനെ ഹൈകോടതി അംഗീകരിക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ ലോകായുക്ത റിപ്പോര്‍ട്ടും ഹൈകോടതി വിധിയും റദ്ദാക്കണമെന്നുമാണ് അപ്പീലില്‍ ജലീല്‍ ആവശ്യപ്പെട്ടത്.
ബന്ധുവായ കെ.ടി. അദീബിനെ ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി നിയമിച്ചത് സ്വജനപക്ഷപാതമാണെന്ന് സംസ്ഥാന ലോകായുക്ത ഉത്തരവിട്ടിരുന്നു. ലോകായുക്ത കണ്ടെത്തല്‍ ഹൈക്കോടതി പിന്നീട് ശരിവെക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് മന്ത്രിസ്ഥാനം കെ.ടി. ജലീല്‍ രാജിവെക്കേണ്ടി വന്നത്.
Discussion about this post