തമിഴ് നടൻ അജിത്തിന്റെ വീടിന് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ച് ഫർസാന എന്ന യുവതി. അജിത്തും ശാലിനിയും കാരണം തന്റെ ജോലി നഷ്ടമായെന്ന് ആരോപിച്ചാണ് ഇവർ തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. യുവതിയെ പൊലീസും നാട്ടുകാരും ചേർന്ന് ദേഹത്ത് വെള്ളമൊഴിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. ഇവരെ പിന്നീട് അറസ്റ്റ് ചെയ്തു.
ഫർസാന നഴ്‌സായി ജോലി ചെയ്തിരുന്ന തെയ്നാംപേട്ടിലെ സ്വകാര്യ ആശുപത്രിയിൽ 2020ൽ അജിത്തും ശാലിനിയും വന്നപ്പോൾ ഇരുവർക്കുമൊപ്പം നിന്ന് ഫർസാന വീഡിയോ എടുത്തിരുന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ വൈറലാവുകയും ജോലി സ്ഥലത്തെ നിയമങ്ങൾ ലംഘിച്ചു എന്ന് ആരോപിച്ച് ഫർസാനയെ ജോലിയിൽ നിന്ന് പുറത്താക്കുകയുമായിരുന്നു. ഇതേത്തുടർന്ന് ജോലി തിരികെ കിട്ടാൻ സഹായമഭ്യർഥിച്ച് ഫർസാന ശാലിനിയെ സമീപിച്ചിരുന്നുവെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ല.
ഇതോടെ മറ്റൊരു സ്ത്രീക്കൊപ്പം ഫർസാന അജിത്തിന്റെ വീട്ടിലേക്ക് എത്തി തന്റെ ജോലി നഷ്ടപ്പെടാൻ കാരണം അജിത്താണെന്നും തനിക്ക് അജിത്തിനെ കാണണമെന്നും പറഞ്ഞ് ഇവർ ഉറക്കെ കരയുകയും തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. ഉടനെ തന്നെ പൊലീസും നാട്ടുകാരും ചേർന്ന് ഇവരുടെ ദേഹത്തേക്ക് വെള്ളമൊഴിച്ച് തീയണച്ചതിനാൽ അപകടം ഒഴിവാക്കാനായി. യുവതിയ്ക്ക് കൗൺസിലിങ് നൽകി കേസെടുക്കാതെ വിട്ടയയ്ക്കുകയായിരുന്നു.
Discussion about this post