ചെന്നൈ: കഴിഞ്ഞ മാസം 17ന് റെയിൽവേ സ്റ്റേഷന് സമീപം വിഷം ഉള്ളിൽച്ചെന്ന് മരിച്ച മലയാളി നിയമ വിദ്യാർഥിനിയുടെ ദുരൂഹ മരണത്തിൽ ഒപ്പമുണ്ടായിരുന്ന സഹപാഠിക്ക് എതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു മാതാപിതാക്കൾ ഈറോഡ് ഡിഎസ്പിക്ക് വീണ്ടും പരാതി നൽകി. തൃശൂർ വലപ്പാട് എടമുട്ടം കാർത്തികേയൻ–കൈരളി ദമ്പതികളുടെ മകൾ ശ്രുതി(22) ആണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്.
ബെംഗളൂരുവിലെ സ്വകാര്യ കോളജിൽ നിയമ വിദ്യാർഥിനിയായ ശ്രുതി സഹപാഠിയായ എറണാകുളം അരൂർ സ്വദേശി ഹരികൃഷ്ണനൊപ്പം ട്രെയിനിൽ ഓഗസ്റ്റ് 17നാണ് ഈറോഡിലെത്തിയത്. അതേദിവസം വൈകിട്ടാണ് ശ്രുതിയെ വിഷം കഴിച്ച നിലയിൽ ഹരികൃഷ്ണൻ സർക്കാർ ആശുപത്രിയിൽ എത്തിച്ചത്. ഓഗസ്റ്റ് 18ന് ശ്രുതിയുടെ ബന്ധുക്കളെത്തി മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. വിഷം കഴിച്ച നിലയിൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഹരികൃഷ്ണൻ ഒരാഴ്ചയ്ക്കു ശേഷം ആശുപത്രിവിട്ടു നാട്ടിലേക്കു പോയി. എന്നാൽ ശ്രുതിയുടെ മാതാപിതാക്കൾ എത്തിയപ്പോൾ ഹരികൃഷ്ണനു യാതൊരു ആരോഗ്യപ്രശ്നവും ഇല്ലായിരുന്നുവെന്നാണു പരാതിയില് പറയുന്നത്.
വിഷം കഴിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്നതു വ്യാജമാണെന്നാണ് ശ്രുതിയുടെ മാതാപിതാക്കൾ ആരോപിക്കുന്നത്. തമിഴ്നാട് പൊലീസ് ഹരികൃഷ്ണനെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഹരികൃഷ്ണനെതിരെ പ്രേരണാ കുറ്റത്തിനു കേസെടുത്തു ചോദ്യം ചെയ്യണമെന്നാണു മാതാപിതാക്കളുടെ ആവശ്യം. ശ്രുതിയുടെ മൊബൈൽ ഫോണും, ലാപ്ടോപ്പും യുവാവിന്റെ പക്കലുണ്ടെന്നും അതു കണ്ടെത്തിയാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നുമാണു മാതാപിതാക്കൾ പറയുന്നത്.
ഇന്നലെ രാവിലെ ഈറോഡ് ഡിഎസ്പി ഓഫിസിലെത്തിയ മാതാപിതാക്കൾ യുവാവിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടു പരാതി നൽകി. ഹരികൃഷ്ണനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്താൽ ലഹരി, സെക്സ് റാക്കറ്റുകളുടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണു മാതാപിതാക്കൾ പറയുന്നത്. ശ്രുതിയുടെ ദുരൂഹമരണം അന്വേഷണമാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്കും, തമിഴ്നാട് മുഖ്യമന്ത്രിയും, കേന്ദ്ര ആഭ്യന്തര മന്ത്രിക്കും, മാതാപിതാക്കളായ കാർത്തികേയൻ, കൈരളി എന്നിവർ പരാതി നൽകിയിട്ടുണ്ട്.
Discussion about this post