ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്നതിന് പ്രാക്ടിക്കൽ ഉദാഹരണം ആർക്കെങ്കിലും കാണേണ്ടതുണ്ടെങ്കിൽ നേരെ ഡൽഹിയിലേക്ക് നോക്കിയാൽ മതി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അനുഭവിക്കുന്നത് എന്താണോ അത് തന്നെയാണ് ഇടിവെട്ടിയവനെ പാമ്പ് കടിച്ച അവസ്ഥ.
ഡൽഹി മദ്യനയ കേസ് ഒരു ഇടിത്തീയായി വന്നതിന്റെ ബുദ്ധിമുട്ടുകൾ അനുഭവിച്ചു തുടങ്ങുന്നേ ഉള്ളൂ, അപ്പോഴാണ് തന്റെ മനസാക്ഷി സൂക്ഷിപ്പുകാരനും രാഷ്ട്രീയ തന്ത്രജ്ഞനുമായ ഭൈഭവ് കുമാറിന്റെ പേരിൽ ഇപ്പോൾ വന്നിരിക്കുന്ന സ്ത്രീപീഡന കേസ്. എന്തായാലും ആം ആദ്മിയുടെ പ്രതിച്ഛായക്ക് മദ്യനയ കേസിന്റെ പതിന്മടങ്ങ് ആഘാതമാണ് സ്വാതി മാലിവാൾ വെളിപ്പെടുത്തിയ സ്ത്രീപീഡന കേസ് അവർക്ക് നൽകാൻ പോകുന്നത്.
ആരുടെയൊക്കെയോ ഭാഗ്യം കൊണ്ടും സുപ്രീം കോടതിയുടെ ദയാവായ്പ്പ് കൊണ്ടും എങ്ങനെയൊക്കെയോ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതായിരുന്നു കെജ്രിവാൾ.
ഞങ്ങൾ ഈ കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും , തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ ജാമ്യത്തിൽ വിടുന്നു എന്നുമായിരുന്നു കെജ്രിവാളിന് ജാമ്യം നൽകി കൊണ്ട് ബഹുമാന്യ സുപ്രീം കോടതി പറഞ്ഞത്.
അതായത്, ഭാരത തിരഞ്ഞെടുപ്പ് ചരിത്രത്തിലെയോ , രാഷ്ട്രീയ ചരിത്രത്തിലെയോ ഒരുപക്ഷെ ആദ്യത്തെ സഹതാപ ജാമ്യം, അതായിരുന്നു കെജ്രിവാളിന് സുപ്രീം കോടതി നൽകിയത്.
മുഖ്യമന്ത്രി ഓഫീസിന്റെ പരിസരത്ത് പോലും കാലുകുത്തിയെക്കരുത് എന്ന കർശനമായ നിർദ്ദേശവും കോടതി നൽകിയിട്ടുണ്ട്. ജൂൺ 2 ന് ജയിലിലേക്ക് തിരിച്ചു കയറുകയും വേണം.
അതായത് നിബന്ധനകൾക്ക് വിധേയമായി ഒരു കുറ്റവാളിക്ക് നൽകപ്പെട്ട ഒരു പരോൾ മാത്രമായിരിന്നു കേജ്രിവാളിന് നൽകപ്പെട്ട ഈ ജാമ്യം.
എന്നാൽ ഈയൊരു ചെറിയ സമയം വിനിയോഗിച്ചു കൊണ്ട്, ഒന്ന് രക്ഷപ്പെടാൻ ശ്രമിക്കാം എന്ന് ഉള്ളിന്റെയുള്ളിൽ എവിടെയോ കെജ്രിവാളും ആഗ്രഹിച്ചിരുന്നു. നിങ്ങൾ വോട്ടു ചെയ്താലേ എനിക്ക് ജയിൽ മോചിതനാകാൻ സാധിക്കൂ എന്നൊക്കെയുള്ള അദ്ദേഹത്തിന്റെ വാക്കുകൾ ഉദാഹരണമാണ്.
എന്നാൽ അങ്ങനെ എന്തെങ്കിലും ചെറിയ രീതിയിലെങ്കിലും കെജ്രിവാൾ കണ്ട സ്വപ്നങ്ങളെ പൂർണ്ണമായും തല്ലി കെടുത്തി കൊണ്ടാണ് സ്വാതി മാലിവാൾ രംഗപ്രവേശനം ചെയ്യുന്നത്.
വെളിപ്പെടുത്താത്ത എന്തോ ആവശ്യത്തിന് ഡൽഹി മുഖ്യമന്ത്രിയെ കാണാൻ പോയ സ്വാതി മാലിവാളിനെ, കെജ്‌രിവാളിന്റെ പേർസണൽ അസിസ്റ്റന്റ് ഭൈഭവ് കുമാർ ആക്രമിച്ചു എന്ന വെളിപ്പെടുത്തലാണ് ജനം പിന്നീട് കേൾക്കുന്നത്.
ഭൈഭവ് കുമാർ തന്നെ ഏഴ് എട്ട് തവണ അടിച്ചെന്ന് ആരോപിച്ച സ്വാതി മലിവാൾ, നെഞ്ചിലും വയറിലും ഇടുപ്പ് ഭാഗത്തും തന്നെ അയാൾ ചവിട്ടുകയുണ്ടായി എന്നും തുറന്നു പറഞ്ഞിരുന്നു. കൂടാതെ സംഭവം നടന്ന സമയത്തെ സി സി ടി വി ദൃശ്യങ്ങളും കുമാർ നീക്കം ചെയ്തതായും അവർ ആരോപിക്കുകയുണ്ടായി.
ഡൽഹി വനിതാ കമ്മീഷൻ മുൻ അദ്ധ്യക്ഷയും, ആം ആദ്മിയുടെ തന്നെ രാജ്യസഭാ അംഗവും ആണ് സ്വാതി മാലിവാൾ. സംഭവം നടന്ന സമയത്ത് തന്നെ 112 എന്ന നമ്പറിൽ സ്വാതി മാലിവാൾ വിളിക്കുകയും സിവിൽ ലൈൻ പോലീസ് സ്റ്റേഷനിൽ ചെന്ന് അനൗദ്യോഗികമായി പരാതി പറയുകയും ചെയ്തിരുന്നു.
സ്വാതി മാലിവാളിന്റെ വെളിപ്പെടുത്തൽ ശ്രദ്ധയാകര്ഷിച്ചതിനെ തുടർന്ന് ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗ്, ഇങ്ങനെയൊരു കാര്യം നടന്നിട്ടുണ്ടെന്നും പാർട്ടി ഉചിതമായ നടപടി സ്വീകരിക്കുമെന്നും പറഞ്ഞ് രംഗത്ത് വന്നിരുന്നു.
എന്നാൽ അതിനു ശേഷം ആം ആദ്മി പാർട്ടി വലിയ രീതിയിൽ യു ടേൺ എടുക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്
കെജ്രിവാളിന്റെ പ്രധാന അനുയായിയായ ഭൈഭവ് കുമാറിനെ സംരക്ഷിക്കാൻ വേണ്ടി പാർട്ടിയടക്കം രംഗത്ത് വരുന്നതാണ് പിന്നീട് കാണുന്നത്.
ഇതിനെതിരെ മാലിവാൾ തന്നെ രൂക്ഷമായി പ്രതിഷേധിച്ചു കൊണ്ട് മുന്നോട്ട് വന്നിരുന്നു.
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ മുൻകാലങ്ങളിൽ രംഗത്ത് വന്നിരുന്ന ആം ആദ്മി പാർട്ടി ഇപ്പോൾ സ്ത്രീ പീഡകർക്കു വേണ്ടി നിലപാടെടുക്കുന്നു എന്നാണ് മാലിവാൾ ഇതിനെ വിശേഷിപ്പിച്ചത്
“നിർഭയക്ക് നീതി ലഭിക്കാൻ നാമെല്ലാവരും തെരുവിലിറങ്ങിയ ഒരു കാലമുണ്ടായിരുന്നു.എന്നാൽ ഇന്ന്, 12 വർഷത്തിന് ശേഷം, സിസിടിവി ദൃശ്യങ്ങൾ അപ്രത്യക്ഷമാക്കുകയും ഫോൺ ഫോർമാറ്റ് ചെയ്യുകയും ചെയ്ത ഒരു പ്രതിയെ രക്ഷിക്കാനാണ് ആം ആദ്‌മി പ്രവർത്തകർ രംഗത്ത് വന്നിരിക്കുന്നത്”. സാമൂഹ്യ മാദ്ധ്യമമായ എക്‌സിൽ എഴുതിയ ഒരു പോസ്റ്റിൽ അവർ തുറന്നടിച്ചു.
എന്തായാലും ഒരു പുരോഗമന പാർട്ടി എന്ന നിലയിൽ ആം ആദ്‌മി പാർട്ടിയുടെ പ്രതിച്ഛായക്ക് സംഭവിച്ച ഏറ്റവും വലിയ ഒരു ഇടിവ് തന്നെയാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സ്വാതി മാലിവാൾ കേസ്.
സ്വാതി മാലിവാൾ കേസിൽ വസ്തുതയുടെ അംശം ഒരു തരിമ്പെങ്കിലും ഉണ്ടെങ്കിൽ, ഒരു സ്ത്രീയെ ശാരീരികോപദ്രവം ഏൽപ്പിച്ച ഒരു വ്യക്തിയെ സംരക്ഷിച്ച പാർട്ടി എന്ന ചീത്തപ്പേര് ആം ആദ്‌മിക്ക് ലഭിക്കും.
ഡൽഹി മദ്യനയ കേസ് ഏൽപ്പിക്കുന്നതിനേക്കാൾ വലിയ ആഘാതം തന്നെയായിരിക്കും ഇത് ആം ആദ്മിക്ക് കൊടുക്കാൻ പോകുന്നത്
ഒരു പക്ഷെ ആം ആദ്മി പാർട്ടി തലവൻ അരവിന്ദ് കെജ്രിവാളിന്റെ ശവപ്പെട്ടിയിൽ അടിക്കാൻ പോകുന്ന അവസാന ആണിയും ഇത് തന്നെ ആയിരിക്കും എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
Discussion about this post