2022-ൽ നടക്കാനിരിക്കുന്ന ഗോവ നിയമസഭാ തെരഞ്ഞെടുപ്പിലും 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വിജയിക്കുമെന്ന് മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം. പനാജിയില്‍ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചിദംബരം.
‘ചരിത്രത്തില്‍ നിന്ന് ഒരു കാര്യം ഞാന്‍ പറയട്ടെ… ഗോവയില്‍ ജയിച്ചാല്‍ ഡല്‍ഹിയിലും ജയിക്കും. 2007-ല്‍ നമ്മള്‍ ഗോവ നേടി. 2009-ല്‍ നമ്മള്‍ ലോക്സഭാ തെരഞ്ഞെടുപ്പിലും വിജയിച്ചു. 2012-ല്‍ നിര്‍ഭാഗ്യവശാല്‍ നമുക്ക് ഗോവ നഷ്ടപ്പെട്ടു. 2014-ല്‍ നമ്മള്‍ കേന്ദ്രത്തിലും തോറ്റു. 2017-ല്‍ നിങ്ങള്‍ (പാര്‍ട്ടിയംഗങ്ങള്‍) ഗോവയില്‍ വിജയിച്ചു. പക്ഷേ നമ്മുടെ നിയമസഭാംഗങ്ങള്‍ക്ക് ഗോവ നഷ്ടമായി’- ചിദംബരം പറഞ്ഞു.
ഇത്തവണ കോണ്‍ഗ്രസ് പാര്‍ട്ടി ആത്മവിശ്വാസത്തോടെയാണ് മുന്നോട്ട് പോവുന്നതെന്നും 2022-ല്‍ ഗോവയും 2024-ല്‍ ഡല്‍ഹിയും പിടിക്കുമെന്നും ചിദംബരം പറഞ്ഞു. ചരിത്രം നമ്മുടേതാണെന്ന് ചിദംബരം കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പറഞ്ഞു. ഗോവയുടെ സുവര്‍ണ വര്‍ഷങ്ങള്‍ തിരികെവരും. വ്യവസായം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ മേഖലകളിലെ മുന്‍കാല വികസനം ഓര്‍ക്കണമെന്നും ചിദംബരം പറഞ്ഞു.
‘ഗോവയ്ക്ക് ഒരു അധിനിവേശക്കാരന്‍റെയും രാഷ്ട്രീയ കോളനിയാകാന്‍ കഴിയില്ല. ഗോവ ഗോവക്കാരുടേതാണ്. ഗോവയെ ഗോവക്കാര്‍ തന്നെ ഭരിക്കും’-ചിദംബരം പറഞ്ഞു. കൂടുതല്‍ യുവനേതാക്കള്‍ ഗോവയില്‍ നിന്നു ഉയര്‍ന്നുവരും. സ്ത്രീകള്‍, പട്ടികവര്‍ഗക്കാര്‍, മത്സ്യത്തൊഴിലാളികള്‍, ദലിതര്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ളവര്‍ നേതൃനിരയില്‍ വരുമെന്നും ചിദംബരം പറഞ്ഞു.
Discussion about this post