ഡല്‍ഹി: ഉത്തരാഖണ്ഡില്‍ മൂന്ന് ദിവസമായി കനത്ത മഴ പെയ്തുകൊണ്ടിരിക്കുന്നു. നേപ്പാളില്‍ നിന്നുള്ള മൂന്ന് തൊഴിലാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. ഉത്തരാഖണ്ഡിലെ പോരി ജില്ലയില്‍ തങ്ങുകയായിരുന്ന തൊഴിലാളികള്‍ക്കുമേല്‍ സമീപത്തെ പാടത്തില്‍ നിന്നും ഒഴുകി വന്ന അവശിഷ്ടങ്ങള്‍ വന്നു പതിക്കുകയായിരുന്നു. ചമ്പാവത്ത് ജില്ലയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് വീട് തകര്‍ന്നാണ് മറ്റ് രണ്ട് പേര്‍ മരിച്ചത്.
ഉത്തരാഖണ്ഡിലെ പ്രധാന തടാകമായ നൈനിറ്റാള്‍ കവിഞ്ഞൊഴുകി സമീപത്തെ വീടുകളും തെരുവുകളും തകര്‍ക്കുന്ന ദൃശ്യങ്ങള്‍ വാര്‍ത്ത ഏജന്‍സിയായ എ എന്‍ ഐ പങ്കുവയ്ച്ചിരുന്നു. ഹാല്‍ദ്വാനി ജില്ലയിലെ ഗോല നദിക്ക് കുറുകെയുള്ള പാലം തകരുന്ന രംഗങ്ങളും ദൃശ്യങ്ങളില്‍ കാണാം.
രക്ഷാപ്രവര്‍ത്തകര്‍ സംസ്ഥാനത്തുടനീളം നിരവധി പേരെ രക്ഷപ്പെടുത്തി. സംസ്ഥാനത്തെ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് സംഘം കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്ന് മടങ്ങുന്നതിനിടെ കുടുങ്ങിയ 22 തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമിയുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. കാലാവസ്ഥ സാധാരണ നിലയിലാകുന്നതുവരെ തീര്‍ത്ഥാടകര്‍ യാത്ര മാറ്റിവയ്ക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ സ്കൂളുകളും അടച്ചു.
Discussion about this post