പത്തനംതിട്ട: ശനിയാഴ്ച വൈകിട്ട് സീതത്തോട് ഓട്ടോമാറ്റിക് മഴമാപിനിയിൽ രേഖപ്പെടുത്തിയത് 69.5 മില്ലിമീറ്റർ മഴ (ഏകദേശം 7 സെന്റിമീറ്റർ) . കോന്നിയിൽ 129.5 മില്ലിമീറ്ററും (ഏകദേശം 13 സെ.മീ) പെയ്തിറങ്ങി. നാലുമണി മുതൽ ആറു മണി വരെയുള്ള രണ്ടു മണിക്കൂറിൽ കുറഞ്ഞ സമയത്തിനുള്ളിൽ കൂടിയ അളവിൽ പെയ്യുന്ന തീവ്രമഴയാണിത്.
എന്നാൽ ആങ്ങമൂഴി വനമേഖലയിൽ ഇതിലും കനത്ത തോതിൽ മഴ ലഭിച്ചിരിക്കാമെന്നും, ഇതാവാം ഉരുൾപൊട്ടലിനു കാരണമായത് എന്നുമാണ് നിഗമനം. അധിക മഴയിൽ കുതിർന്നു നിൽക്കുന്നതിനാൽ കേരളത്തിലെ മലയോരത്ത് ചെറിയ മഴപോലും മണ്ണിടിച്ചിലിലേക്കു നയിക്കുന്ന സ്ഥിതിവിശേഷം നിലനിൽക്കുന്നെന്നു വിദഗ്ധർ പറയുന്നു.
രാത്രി ഏഴുമണിയോടെ മഴ ശമിച്ചുവെങ്കിലും പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ കിഴക്കൻ മലയോര മേഖലയിൽ ഉപഗ്രഹ ചിത്രങ്ങളിൽ കനത്ത കൂമ്പാര മേഘങ്ങൾ ദൃശ്യമാണ്. സീതത്തോട്ടിലെ ഓട്ടമാറ്റിക് കാലാവസ്ഥാ മാപിനിയിൽ കാറ്റ് ദിശ വടക്കു –പടിഞ്ഞാറ് ദിശയിൽ വീശുന്നതായാണു കാണിച്ചിരുക്കുന്നത്. ഇതു തുലാമഴയുടെ മുന്നോടിയാണ്.
പത്തനംതിട്ട ജില്ലയ്ക്ക് ശനിയാഴ്ച കാലാവസ്ഥാ വകുപ്പ് യെലോ അലർട്ടാണ് നൽകിയിരുന്നത്. ഞായറാഴ്ച യെലോ അലർട്ട് തുടരും. 26ന് മഴയുടെ ശക്തി വർധിക്കാൻ സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ടിനാണു സാധ്യത.
Discussion about this post