ബെംഗളൂരു: ഗോവധനിരോധനം സംബന്ധിച്ച് രാജ്യത്ത് സംവാദം നടക്കുന്നതിനിടയില്‍ കര്‍ണാടകത്ത് ഗോവധനിരോധനബില്‍ റദ്ദാക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭായോഗം അംഗീകാരംനല്‍കി. പശുക്ഷേമകമ്മിഷന്‍ പിരിച്ചുവിടാനും തീരുമാനിച്ചു. കഴിഞ്ഞ ബി.ജെ.പി. സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലാണ് റദ്ദാക്കുന്നത്.
പശുക്ഷേമ കമ്മിഷനിലേക്ക് ബി.ജെ.പി. സര്‍ക്കാര്‍ നടത്തിയ നിയമനങ്ങള്‍ റദ്ദാക്കാനും കമ്മിഷന്റെ ചുമതലകള്‍ മൃഗക്ഷേമവകുപ്പിനു കൈമാറാനും തീരുമാനിച്ചു. ജോലി നഷ്ടപ്പെടാതിരിക്കാന്‍ ജീവനക്കാരെ മൃഗക്ഷേമവകുപ്പിലേക്കു മാറ്റും.
കോണ്‍ഗ്രസ് സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ പ്രക്ഷോഭത്തിനിറങ്ങാനാണ് ബി.ജെ.പി.യുടെ തീരുമാനം. ബി.ജെ.പി.യുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് ഗോവധനിരോധനം. ബി.ജെ.പി. സര്‍ക്കാര്‍ 2012ലാണ് ഗോവധനിരോധന ബില്‍ കൊണ്ടുവന്നത്. വിവാദമായിതിനെത്തുടര്‍ന്ന് ഇതു റദ്ദാക്കാന്‍ കഴിഞ്ഞ ഡിസംബറില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
പശുവിനെ ഭക്ഷണാവശ്യത്തിനായി കൊല്ലുന്നതും പശുമാംസം കയറ്റിയയക്കുന്നതും നിരോധിച്ചുകൊണ്ടാണ് ബില്‍ കൊണ്ടുവന്നത്. കോണ്‍ഗ്രസ്സടക്കമുള്ള പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനിടെ ബി.ജെ.പി. സര്‍ക്കാര്‍ നിയമസഭയില്‍ രണ്ടുതവണ ബില്‍ പാസ്സാക്കിയെങ്കിലും ഗവര്‍ണറായിരുന്ന എച്ച്.ആര്‍.ഭരദ്വാജ് അതിന് അംഗീകാരം നല്‍കാതെ രാഷ്ട്രപതിയുടെ പരിഗണനയ്ക്കയച്ചു.
ബില്‍ നിയമമാക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് ബി.ജെ.പി. സര്‍ക്കാര്‍ പശുക്ഷേമകമ്മിഷന്‍ (ഗോസേവ ആയോഗ്) രൂപവത്കരിച്ചത്. ഭക്ഷണാവശ്യത്തിന് പശുക്കളെ കൊല്ലുന്നതായി പരാതിലഭിച്ചാല്‍ നിയമനടപടി സ്വീകരിക്കാന്‍ കമ്മിഷന് അധികാരമുണ്ടായിരുന്നു.
Discussion about this post