ന്യൂയോര്‍ക്ക്: വാക്‌സിനേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിച്ചതോടെ വാക്‌സിൻ സ്വീകരിക്കാത്ത 9000 ജീവനക്കാരെ ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിപ്പിക്കുന്നതിന് സിറ്റി അധികൃതര്‍ തീരുമാനിച്ചു. ന്യൂയോര്‍ക്ക് മുനിസിപ്പാലിറ്റിയിലെ 12000 ജീവനക്കാര്‍ ഇതുവരെ കോവിഡ്19 വാക്‌സിന്‍ സ്വീകരിച്ചിട്ടില്ല. എന്നാല്‍ ഇവര്‍ മതപരമായ കാരണങ്ങളാലും വിവിധ അസുഖങ്ങള്‍ മൂലവും തങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും സിറ്റി അധികൃതര്‍ പറയുന്നു. സിറ്റിയുടെ പേറോളില്‍ ആകെ 370000 ജീവനക്കാരാണുള്ളത്.
വാക്‌സിനേഷന്‍ സ്വീകരിക്കാത്തത് പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇവര്‍ സത്യപ്രതിജ്ഞാലംഘനം നടത്തിയിരിക്കുകയാണെന്നും 9000 ജീവനക്കാരെ ഇതേ കാരണത്താല്‍ ശമ്പളമില്ലാത്ത അവധിയില്‍ വീട്ടിലിരിക്കുകയാണെന്നും വാക്‌സിനേറ്റ് ചെയ്തവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാമെന്നും മേയര്‍ ഡി ബ്ലാസിയോ പ്രസ്താവനയില്‍ പറഞ്ഞു. 12 ദിവസം മുമ്പാണ് ജീവനക്കാര്‍ക്ക് വാക്‌സിന്‍ മാന്‍ഡേറ്റിന് നോട്ടീസ് നല്‍കിയതെന്നും തിങ്കളാഴ്ച സമയപരിധി അവസാനിച്ചുവെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.
തിങ്കളാഴ്ചയിലെ സമയപരിധി മുന്‍സിപ്പല്‍ ജീവനക്കാര്‍, പോലീസ് ഓഫീസേഴ്‌സ്, അഗ്നിശമനസേനാംഗങ്ങള്‍ എന്നിവര്‍ക്കും ബാധകമായിരുന്നു.
Discussion about this post