കൊച്ചി: മുൻ മിസ് കേരള അൻസി കബീറിന്റെയും റണ്ണർ അപ്പ് അഞ്ജന ഷാജന്റെയും മരണം വിരൽ ചൂണ്ടുന്നത് ഞെട്ടിക്കുന്ന വിവരങ്ങളിലേക്ക്. ഫോർട്ട് കൊച്ചി പൊലീസ് സ്റ്റേഷന് തൊട്ടടുത്തുളള നമ്പര്‍ 18 ഹോട്ടലില്‍ നടന്ന ഡിജെ പാർട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഇരുവരും വാഹനാപകടത്തിൽ മരിച്ചത്. ഇരുവരും അമിതമായി മദ്യപിച്ചിരുന്നതായി വിവരം ലഭിച്ചിരുന്നു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡിജെ പോലുളള കൂടിച്ചേരലുകൾക്ക് നിയന്ത്രണങ്ങൾ ഉളളപ്പോഴാണ് ഫോർട്ട് കൊച്ചി പൊലീസ് സ്റ്റേഷന് തൊട്ടടത്ത് പുലരുവോളം നീളുന്ന ഡിജെ പാർട്ടികൾ സംഘടിപ്പിക്കുന്നത്. ഇതിനിടയിൽ ലഹരിമരുന്ന് വിതരണം നടക്കുന്നതായി ആരോപണമുണ്ട്. കൊച്ചി നഗരത്തിലെ ആളൊഴിഞ്ഞ ദ്വീപുകളിലും വൻകിട് ഹോട്ടലുകളിലും ഡിജെ പാർട്ടികളുടെ മറവിൽ ലഹരിമരുന്ന് വ്യാപാരം സജീവമാണെന്നാണ് റിപ്പോർട്ട്.
സിനിമാ മേഖലയുമായി ഇവയ്ക്കുള്ള ബന്ധവും അന്വേഷിക്കണമെന്ന ആരോപണം ഉയരുകയാണ്. അടുത്തയിടെ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ചലച്ചിത്ര താരം അറസ്റ്റിലായത് വാർത്തയായിരുന്നു. കൊച്ചിയിലെ ചില സംവിധായകരും ന്യൂജനറേഷൻ താരങ്ങളും ഇവയ്ക്ക് കൂട്ട് നിൽക്കുന്നതായും ആരോപണങ്ങൾ നിലവിലുണ്ട്.
Discussion about this post