ഡല്‍ഹി: ഡല്‍ഹിയില്‍ വായു മലിനീകരണ തോത് ഉയര്‍ന്ന സാഹചര്യത്തിൽ സ്കൂളുകള്‍ ഒരാഴ്ച അടച്ചിടും. ഈ മാസം 14 മുതല്‍ 17 വരെ നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരാഴ്ച വര്‍ക്ക് ഫ്രം ഹോം അനുവദിക്കും.
കുട്ടികള്‍ വീടിനു പുറത്തിറങ്ങി മലിനമായ വായു ശ്വസിക്കുന്നത് ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് സ്കൂളുകള്‍ അടച്ചിടുന്നത്. സ്കൂളുകളില്‍ വെര്‍ച്വല്‍ ക്ലാസുകള്‍ തുടരും. വായുമലിനീകരണം നിയന്ത്രിക്കുന്നതിന് സ്വീകരിക്കേണ്ട അടിയന്തര നടപടികള്‍ ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈക്കോല്‍ കത്തിക്കുന്നതു കൊണ്ടുള്ള പുക 14 മുതല്‍ 17 വരെ അന്തരീക്ഷത്തിലുണ്ടാകുമെന്നും ഈ ദിവസങ്ങളില്‍ കാറ്റിന്‍റെ വേഗത കുറവായതിനാല്‍ സാഹചര്യം കൂടുതല്‍ രൂക്ഷമാകാനിടയുണ്ടെന്നും കലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യതലസ്ഥാനവും സമീപപ്രദേശങ്ങളും ദിവസങ്ങളായി വായു മലിനീകരണത്തില്‍ വലയുകയാണ്.
സ്വകാര്യ മേഖലയില്‍ വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാന്‍ ശ്രമിക്കണമെന്നും കെജ്രിവാള്‍ നിര്‍ദേശം നല്‍കി. നേരത്തെ, രണ്ടാഴ്ച ലോക്ഡൗണ്‍ നടപ്പാക്കിക്കൂടെയെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.
Discussion about this post