ഡല്‍ഹി: യുദ്ധവിമാനങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാനുള്ള എയര്‍സ്ട്രിപ് സഹിതം ഉത്തര്‍പ്രദേശിലെ ഒന്‍പത് ജില്ലകളെ ബന്ധിപ്പിക്കുന്ന 340.8 കിലോമീറ്റര്‍ ആറുവരി പൂര്‍വാഞ്ചല്‍ എക്സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രത്തിന് സമര്‍പ്പിച്ചു. 22,500 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പാത രാജ്യത്തെ ഏറ്റവും നീളമുള്ള എക്‌സ്‌പ്രസ് ഹൈവേയാണ്.
പുര്‍വഞ്ചാല്‍ എക്സ്പ്രസ് വേയുടെ ഉദ്ഘാടനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി സഞ്ചരിച്ച വ്യോമസേനയുടെ സി-130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനം ഇറക്കിയത് എക്സ്പ്രസ്‌വേയില്‍. സുരക്ഷിതമായി വിമാനം പറന്നിറങ്ങി. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേര്‍ന്ന് മോഡിയെ സ്വീകരിച്ചു. ലഖ്നൗവിനെയും ഗാസിപുരിനെയും ബന്ധിപ്പിക്കുന്ന 341 കിലോമീറ്റര്‍ നീളമുള്ള പുര്‍വഞ്ചാല്‍ എക്സ്പ്രസ് വേ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. 22500 കോടി രൂപ ചെലവിട്ടാണ് ആറുവരി എക്സ്പ്രസ് വേ നിര്‍മ്മിച്ചിരിക്കുന്നത്.
2018 ജൂലൈയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെയാണ് പാതയുടെ തറക്കല്ലിട്ടത്. പുര്‍വഞ്ചാല്‍ എക്സ്പ്രസ് വേ കുറഞ്ഞ സമയത്തിനുള്ളില്‍ വിജയകരമായി പൂര്‍ത്തീകരിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും സര്‍ക്കാരിനെയും അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
മൂന്ന് വര്‍ഷം മുന്‍ ഈ എക്സ്പ്രസ് വേക്ക് തറക്കല്ലിടുമ്പേള്‍ ഇവിടെ ഒരു വിമാനത്തില്‍ വന്നിറങ്ങാമെന്ന് താനൊരിക്കലും ചിന്തിച്ചിരുന്നില്ല. വെറും തരിശുനിലമായി കിടന്നിരുന്ന സ്ഥലമാണ് ഇപ്പോള്‍ ഒരു ആധുനിക അതിവേഗ പാതയായി മാറിയിരിക്കുന്നത്. ഇതാണ് യു.പിയിലെ ജനങ്ങളുടെ കരുത്തെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘രാജ്യത്തിന്റെ വികസനം പോലെ തന്നെ പ്രധാനമാണ് സുരക്ഷയും. അടിയന്തര സാഹചര്യങ്ങളില്‍ പൂര്‍വാഞ്ചല്‍ എക്സ്പ്രസ് വേ എങ്ങനെയാണ് ഇന്ത്യന്‍ വ്യോമസേനക്ക് കരുത്താകുന്നതെന്ന് നമുക്ക് കാണാം. നമ്മുടെ യുദ്ധവിമാനങ്ങള്‍ ഉടന്‍ ഈ എക്സ്പ്രസ് വേയില്‍ വന്നിറങ്ങും’- പ്രധാനമന്ത്രി പറഞ്ഞു.
‘ദശാബ്‌ദങ്ങളോളം യു. പിയുടെ അടിസ്ഥാന വികസനം അവഗണിച്ചവര്‍ക്കുള്ള മറുപടിയാണ് ഹൈവേയിലുയര്‍ന്ന വിമാനങ്ങളുടെ ശബ്ദം. 2018ല്‍ ഹൈവേയ്ക്ക് തറക്കല്ലിട്ടപ്പോള്‍ കരുതിയില്ല വിമാനത്തില്‍ ഇവിടെ വന്നിറങ്ങുമെന്ന്. അടിയന്തര സാഹചര്യങ്ങളില്‍ വ്യോമസേനയ്‌ക്ക് ഹൈവേ പ്രയോജനപ്പെടും’- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു
പ്രധാനമന്ത്രി സഞ്ചരിച്ച ഹെര്‍ക്കുലീസിന് പിന്നാലെ വ്യോമസേനയുടെ സുഖോയ്, മിറാഷ് വിമാനങ്ങളും എക്സ്പ്രസ് വേയില്‍ പറന്നിറങ്ങി. വ്യോമസേനയുടെ വിമാനങ്ങളുടെ അഭ്യാസ പ്രകടനങ്ങളും ഉദ്ഘാടനത്തിന്റെ ഭാഗമായി അരങ്ങേറി.
എയര്‍സ്ട്രിപ്:
- സുല്‍ത്താന്‍പൂര്‍ ജില്ലയില്‍ അഖാല്‍ഖിരി കര്‍വത്ത് ഗ്രാമത്തില്‍ 3.2 കിലോമീറ്റര്‍ നീളത്തിലാണ് എയര്‍സ്ട്രിപ്.
- യുദ്ധവിമാനങ്ങള്‍ക്കും വലിയ ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങള്‍ക്കും ഇറങ്ങാം.
- പ്രധാനമന്ത്രി എത്തിയ സി-130 ജെ സൂപ്പര്‍ ഹെര്‍ക്കുലിസ് വിമാനം ആദ്യമായി എയര്‍സ്ട്രിപ്പിലിറങ്ങി.
- മിറാഷ് 2000, ജാഗ്വാര്‍ യുദ്ധവിമാനങ്ങളും എ – 32 ട്രാന്‍സ്‌പോര്‍ട്ട് വിമാനവും ഇറങ്ങി.
പൂര്‍വ്വാഞ്ചല്‍ എക്സ്പ്രസ് വേ:
- ലഖ്നൗവിന് 100കിലോമീറ്റര്‍ അകലെ ലഖ്‌നൗ-സുല്‍ത്താന്‍പൂര്‍ ഹൈവേയില്‍ (എന്‍.എച്ച് 731) ചാന്ദ്‌സാരായ് മുതല്‍ ഗാസിപ്പൂര്‍ ഹെയ്ദാരിയ ഗ്രാമത്തില്‍ എന്‍.എച്ച് 31വരെയുള്ള 340.8 കിലോമീറ്റര്‍. ബാരാബങ്കി, അമേഠി, സുല്‍ത്താന്‍പൂര്‍, അയോധ്യ, അംബേദ്‌കര്‍ നഗര്‍, അസംഗഡ്, മൗ തുടങ്ങിയ ജില്ലകളിലൂടെ കടന്നു പോകുന്നു. നിലവില്‍ ആറുവരിപ്പാത. ഭാവിയില്‍ എട്ട് വരിയാക്കും.
- 2015ല്‍ മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് ലഖ്‌നൗ-അസംഗഡ്-ബാലിയ എക്‌സ്‌പ്രവേയായി പ്രഖ്യാപിച്ചു. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ലഖ്‌നൗ-അസംഗഡ്-ഗാസിപ്പൂര്‍ വഴി റൂട്ട് മാറ്റി പൂര്‍വാഞ്ചല്‍ എക്‌സ്‌പ്രസ്‌വേയെന്ന് പേരിട്ട് നിര്‍മ്മാണം തുടങ്ങി
- 2018ല്‍ തറക്കല്ലിട്ടത് പ്രധാനമന്ത്രി മോദി
- ലിങ്ക് റോഡുകള്‍ വഴി വാരാണസി, ഗോരഖ്‌പൂര്‍, അയോധ്യ, പാട്‌ന (ബീഹാര്‍) നഗരങ്ങളെ ബന്ധിപ്പിക്കുന്നു. ഡല്‍ഹി – ആഗ്ര യമുന എക്‌സ്‌പ്രസ് ഹൈവേയിലൂടെ ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രവേ വഴി പൂര്‍വാഞ്ചല്‍ എക്‌സ്‌പ്രസ് വേയില്‍ എത്താം.
- 22 ഫ്ളൈ ഓവറുകള്‍, 7 റെയില്‍വേ മേല്‍പ്പാലങ്ങള്‍, 7 വന്‍ പാലങ്ങള്‍, 114 ചെറിയ പാലങ്ങള്‍, 6 ടോള്‍ പ്ളാസകള്‍, 45 അണ്ടര്‍ പാസുകള്‍, 87 കാല്‍നട അണ്ടര്‍പാസുകള്‍, 525 ബോക്‌സ് കള്‍വെര്‍ട്ടുകള്‍.
Discussion about this post