മുംബൈ : കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ സ്ത്രീശാക്തീകരണ പ്രസംഗങ്ങൾ തികഞ്ഞ ഇരട്ടത്താപ്പാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. നാഗ്പൂരിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഫഡ്‌നാവിസ് കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും രൂക്ഷമായി വിമർശിച്ചത്. വേദിയിൽ വച്ച് വലിയ തോതിൽ സ്ത്രീശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുകയും എന്നാൽ പാർലമെന്റിൽ സ്ത്രീകൾക്ക് യഥാർത്ഥ അധികാരവും അവകാശവും നൽകുന്ന വനിതാ സംവരണ ബില്ലിനെ എതിർക്കുകയും ചെയ്യുന്ന നിലപാടാണ് രാഹുൽ ഗാന്ധി സ്വീകരിക്കുന്നതെന്നും ഫഡ്‌നാവിസ് സൂചിപ്പിച്ചു.
പൂനെയിൽ സംഘടിപ്പിച്ച ‘ഛത്രോം കി ഗൂഞ്ച്’ എന്ന വിദ്യാർത്ഥി സംവാദ പരിപാടിയിൽ രാഹുൽ ഗാന്ധി പങ്കെടുത്തതിന് പിന്നാലെയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഈ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പാർലമെന്റിൽ 33 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കാൻ ശ്രമിക്കുമ്പോൾ, അതിനെ പിന്തുണയ്ക്കാൻ രാഹുൽ ഗാന്ധി തയ്യാറാകുന്നില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. രാഹുൽ ഗാന്ധിയുടെ വാക്കും പ്രവൃത്തിയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹത്തിന്റെ നിലപാടുകൾ കാപട്യം നിറഞ്ഞതാണെന്നും ഫഡ്‌നാവിസ് ആരോപിച്ചു.
കോൺഗ്രസ് പാർട്ടിക്ക് നിലവിൽ കൃത്യമായ ലക്ഷ്യമോ ദിശാബോധമോ ഇല്ലെന്നും വെറും വാചകമടിക്കാരുടെ പാർട്ടിയായി അത് മാറിയെന്നും ഫഡ്‌നാവിസ് കുറ്റപ്പെടുത്തി. ജനങ്ങളുമായി മണ്ണിലിറങ്ങി പ്രവർത്തിക്കുന്നതിന് പകരം ദിവസവും മാധ്യമങ്ങൾക്ക് മുന്നിൽ പ്രസ്താവനകൾ നൽകി വാർത്തകളിൽ നിറഞ്ഞുനിൽക്കാൻ മാത്രമാണ് കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നത്. പബ്ലിസിറ്റിക്ക് വേണ്ടി രാഷ്ട്രീയ നാടകങ്ങൾ കളിക്കുന്ന ഇത്തരം രീതികൾ ജനങ്ങൾ തിരിച്ചറിയുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.








