ഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിന്റെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി ആയുധക്കൈമാറ്റവുമായി ബന്ധപ്പെട്ട സുപ്രധാന പ്രതിരോധ കരാറുകൾ അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. റഷ്യയിൽ നിന്നും ഏഴര ലക്ഷം എ കെ 203 റൈഫിളുകളാണ് ഇന്ത്യ വാങ്ങാൻ ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടികൾ കാബിനറ്റ് സമിതി പൂർത്തീകരിച്ചു കഴിഞ്ഞു.
എകെ 203 റൈഫിളുകളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് അയ്യായിരം കോടി രൂപയുടെ കരാറാണ് ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പ് വെക്കുന്നത്. ഏഴര ലക്ഷം എ കെ 203 റൈഫിളുകളിൽ 7 ലക്ഷം എണ്ണമാണ് റഷ്യൻ നിർമ്മിതം. ബാക്കിയുള്ളവ ഉത്തർ പ്രദേശിലെ അമേഠിയിലായിരിക്കും നിർമ്മിക്കുക.
നേരത്തെ ഒപ്പിട്ട കരാർ പ്രകാരം എസ്-400 മിസൈൽ പ്രതിരോധ സംവിധാനം റഷ്യ ഇന്ത്യക്ക് കൈമാറാൻ ആരംഭിച്ചിരുന്നു. 2018 ഒക്ടോബറിലാണ് ഇന്ത്യയും റഷ്യയും 5.43 ബില്യൻ ഡോളർ(40,000 കോടി രൂപ) എസ് 400 ഭൂതല മിസൈൽ പ്രതിരോധ കരാർ ഒപ്പുവച്ചത്. ഇന്ത്യൻ സൈനികർക്ക് എസ് 400 കൈകാര്യം ചെയ്യുന്നതിനുളള പരിശീലനവും റഷ്യ നൽകിയിരുന്നു.
Discussion about this post