ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. പത്തു വർഷത്തിനിടെ 90 ശതമാനത്തിലധികം തിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് പരാജയപ്പെട്ടു, പാർട്ടിയുടെ നേതൃത്വം ഏതെങ്കിലും ഒരു വ്യക്തിയുടെ ദൈവിക അവകാശമല്ല എന്നും പ്രശാന്ത് കിഷോർ പറഞ്ഞു. കഴിഞ്ഞ ദിവസം വൈകിട്ട് മുംബൈയിൽ രാഹുൽ ഗാന്ധിക്കെതിരെ മമത ബാനർജിയുടെ വിമർശനത്തിന് പിന്നാലെയാണ് പ്രശാന്ത് കിഷോറിന്റെ പ്രതികരണം.
“കോൺഗ്രസ് പ്രതിനിധീകരിക്കുന്ന ആശയവും ഇടവും ശക്തമായ പ്രതിപക്ഷത്തിന് അത്യന്താപേക്ഷിതമാണ്. എന്നാൽ കോൺഗ്രസിന്റെ നേതൃത്വം ഒരു വ്യക്തിയുടെ ദൈവിക അവകാശമല്ല, പ്രത്യേകിച്ചും, കഴിഞ്ഞ 10 വർഷത്തിനിടെ 90 ശതമാനത്തിലധികം തിരഞ്ഞെടുപ്പുകളിൽ പാർട്ടി പരാജയപ്പെട്ട സാഹചര്യത്തിൽ. പ്രതിപക്ഷത്തെ നയിക്കേണ്ടത് ആരാണെന്ന് ജനാധിപത്യപരമായി തീരുമാനിക്കട്ടെ,” പ്രശാന്ത് കിഷോർ ഇന്ന് ഉച്ചതിരിഞ്ഞ് ട്വീറ്റ് ചെയ്തു.
The IDEA and SPACE that #Congress represents is vital for a strong opposition. But Congress’ leadership is not the DIVINE RIGHT of an individual especially, when the party has lost more than 90% elections in last 10 years.
Let opposition leadership be decided Democratically.
— Prashant Kishor (@PrashantKishor) December 2, 2021
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിനെതിരെ ആഭ്യന്തരമായും പ്രതിപക്ഷത്തുനിന്നും വിമർശനങ്ങൾ വർദ്ധിച്ചുവരുന്ന സന്ദർഭത്തിലാണ് പ്രശാന്ത് കിഷോറും സമാനമായ അഭിപ്രായം രേഖപ്പെടുത്തിയത്. “ഒന്നും ചെയ്യാതെ പകുതി സമയവും വിദേശത്താണെങ്കിൽ പിന്നെ എങ്ങനെ രാഷ്ട്രീയം ചെയ്യും, രാഷ്ട്രീയത്തിന് നിരന്തര പരിശ്രമം വേണം” എന്ന് മമതാ ബാനർജി ഇന്നലെ മുംബൈയിൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
Discussion about this post