ഡൽഹി: ചൈനീസ് അതിർത്തിയിലെ സാഹചര്യങ്ങൾ സുരക്ഷാ വിന്യാസം സങ്കീർണമാക്കിയെന്ന് നാവിക സേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ. ഏത് തരത്തിലുള്ള സുരക്ഷാ വെല്ലുവിളികളും നേരിടാനും ഇന്ത്യൻ നാവിക സേന സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. നാവിക സേന ദിനത്തോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിർത്തിയിലെ പ്രശ്നങ്ങൾക്കൊപ്പം കൊവിഡ് ഭീഷണിയും നാവിക സേനക്ക് വെല്ലുവിളി ഉയർത്തിയിരുന്നു. എന്നാൽ രണ്ടിനെയും നേരിടാൻ സേന സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് ഭീതിക്കിടയിലും നാവിക സേന ആത്മവീര്യവും പോരാട്ട ക്ഷമതയും നിലനിർത്തി. അതിർത്തിയിൽ യാതൊരു വിധത്തിലുള്ള കടന്നുകയറ്റത്തിനും ശത്രുവിന് അവസരം നൽകിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തദ്ദേശീയ സാങ്കേതിക വിദ്യയിലാണ് നാവിക സേന പ്രതീക്ഷയർപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിർമ്മാണത്തിലിരിക്കുന്ന 39ൽ 37 പടക്കപ്പലുകളും അന്തർവാഹിനികളും മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിലുള്ളതാണ്. ആത്മനിർഭർ ഭാരത് എന്ന ആശയം രാജ്യത്തിന് അഭിമാനമാണെന്നും നാവിക സേനാ മേധാവി വ്യക്തമാക്കി.
ഇന്ത്യയുടെ സമുദ്രാതിർത്തികൾ സംരക്ഷിക്കാൻ നാവിക സേന സജ്ജമാണ്. 2008 മുതൽ ചൈന ഏഴ് പടക്കപ്പലുകളെ ഇന്ത്യൻ മഹാസമുദ്രത്തിൽ വിന്യസിച്ചിരിക്കുകയാണ്. എന്നാൽ നമ്മുടെ വിമാനങ്ങളും കപ്പലുകളും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
സൈനികകാര്യ വിഭാഗത്തിന്റെ രൂപീകരണവും സംയുക്ത സേനാ മേധാവിയുടെ നിയമനവും സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വലിയ പരിഷ്കാരങ്ങളാണെന്ന് നാവിക സേനാ മേധാവി പറഞ്ഞു. സേനകളിൽ വനിതകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകാനുള്ള തീരുമാനത്തെയും അദ്ദേഹം പ്രശംസിച്ചു. കൊവിഡ് വ്യാപനത്തിന്റെ ഭീഷണികളെ നേരിടുന്നതിനായി നാവിക ആശുപത്രികളിലെ സൗകര്യങ്ങൾ വർദ്ധിപ്പിച്ചതായും നാവിക സേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ വ്യക്തമാക്കി.
Discussion about this post